ജഞാന്‍വാപി മസ്ജിദില്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വേ ഇന്ന് വീണ്ടും

വരാണസി- പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച നിര്‍ത്തിവെച്ച ജ്ഞാന്‍വാപി മസ്ജിദിലെ ഇന്ന് തുടരും. മസ്ജിദിന് പിന്നിലെ ശൃംഗാര്‍ ഗൗരി ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച ഹരജിയുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഉദ്യോഗസ്ഥരും അഭിഭാഷക സംഘവും കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി പള്ളിയില്‍ പരിശോധനയും വീഡിയോ ചിത്രീകരണവും നടത്തുന്നത്.
വെള്ളിയാഴ്ച ജുമുഅക്കുശേഷമാണ് പരിശോധന ആരംഭിച്ചത്. വീഡിയോഗ്രഫി കോടതി അനുവദിച്ചിട്ടില്ലെന്നും പരിശോധനക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂവെന്നും അവകാശപ്പെട്ടാണ് പള്ളി ഭാരവാഹിള്‍ എതിര്‍പ്പ് ഉന്നയിച്ചത്.  ഇന്ന് നിയന്ത്രണമുള്ള മേഖലയിലും പരിശോധന നടത്തും.
മസ്ജിദില്‍ വിഗ്രഹങ്ങളുണ്ടായിരുന്നതിന് തെളിവുകളുണ്ടെന്ന് ഹിന്ദു സംഘടനകള്‍ അവകാശപ്പെടുമ്പോള്‍ ഇതില്‍ യാതൊരു വസ്തുതയുമില്ലെന്നാണ്  മസ്ജിദ് അധികൃതര്‍ വ്യക്തമാക്കുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെ പള്ളിക്ക് പിന്നിലുള്ള
ശൃംഗാര്‍ ഗൗരി ക്ഷേത്രത്തിലേക്ക് വര്‍ഷം മുഴുവനും പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയാണ് പുതിയ പ്രശ്‌നത്തിന് കാരണമായത്.
മസ്ജിദിന്റെ പടിഞ്ഞാറന്‍ ഭിത്തിയോട് ചേര്‍ന്നാണ് ശൃംഗര്‍ ഗൗരി ക്ഷേത്രം. പരികര്‍മ പൂര്‍ത്തിയാക്കാന്‍ ഭക്തര്‍ക്ക് പള്ളി വളപ്പില്‍ പ്രവേശിക്കണമായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ ക്ഷേത്രം അടച്ചിട്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പരികര്‍മ അനുവദിച്ചു.
പഴയ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് സ്ത്രീകള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ക്കുള്ള തെളിവുകളുണ്ടെന്ന് ഹിന്ദു സംഘടനകള്‍ അവകാശപ്പെടുമ്പോള്‍ പള്ളിക്കുള്ളില്‍ വീഡിയോഗ്രാഫി പാടില്ലെന്നാണ് പള്ളി അധികൃതരുടെ നിലപാട്.

 

Latest News