ലവലേശം ഭയമില്ല; ഭരണകൂട വേട്ടയെ എതിര്‍ത്തു തോല്‍പിക്കും-കെ.എം.ഷാജി

കോഴിക്കോട്-ഭരണകൂട വേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഹൈക്കോടതി വിധിയിലൂടെ പ്രകടമായതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സി.പി.എം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് വീട് കണ്ടുകെട്ടാന്‍ നടത്തിയ നീക്കം വഴിവിട്ടതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് കോടതി ഇടപെടലിലൂടെ വ്യക്തമായി. നിയമപരമായ വിഷയത്തില്‍ സൂക്ഷ്മതയോടെ നീങ്ങിയപ്പോള്‍ അതൊരു ദൗബല്യമായി ചിലരെങ്കിലും കരുതി. തെറ്റു ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ല.
വേട്ടയാടലിന്റെ ഏറ്റവും മോശമായ ഉപകരണങ്ങളാണ് സി.പി.എമ്മും ഭരണകൂടവും പുറത്തെടുത്തത്. അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ നിയമത്തിനു മുകളിലല്ലെന്ന് ഉറപ്പുള്ളതിനാല്‍ കോടതിയെ സമീപിക്കാന്‍ പോലും അതിന്റെതായ സമയം വരട്ടെ എന്നു കാക്കുകയായിരുന്നു. നിയമപരമായ വഴിയിലെ ആദ്യത്തെ ചുവടുവെപ്പാണിത്. നിയമം തനിക്ക് അതിന്റെ പരിരക്ഷ ഉറപ്പുവരുത്തി. പ്രഥമ ദൃഷ്ട്യാതന്നെ കേസില്‍ ശരികേടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാണ് കോടതി കേസ്സ് സ്‌റ്റേ ചെയ്തത്.
 പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷണം നടത്തി ബോധ്യപ്പെട്ടതാണ്. എന്നിട്ടും പി.ഡബ്ല്യു.ഡിയെ കരുവാക്കി വീടിന്റെ വില കൂട്ടിക്കാണിച്ച് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വരുത്തിത്തീര്‍ത്ത ഹീനമായ തന്ത്രം രാജ്യത്ത് തന്നെ ആദ്യത്തേതാവും. കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.
രാജ്യത്ത് നീതിപീഠം ഉണ്ടെന്നും ന്യായം പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്നും തികഞ്ഞ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെയും തലഉയര്‍ത്തിപ്പിടിച്ചും ഇനിയും മുന്നോട്ടു പോകും. പറയാന്‍ ബാക്കിവെച്ചതെല്ലാം പറയുക തന്നെ ചെയ്യും. എന്നിട്ടേ ഇതവസാനിപ്പിക്കൂ. തനിക്കെതിരെ വ്യാജ തെളിവുകളും വഴിവിട്ട നീക്കങ്ങളും നടത്തിയവരെല്ലാം നിയമത്തിന്റെ ശക്തി അറിയാനിരിക്കുന്നെയൊള്ളൂവെന്നും കെ.എം.ഷാജി വ്യക്തമാക്കി.

 

Latest News