കെ.ജി.എഫ് 2 വിജയം; ഹിന്ദി ഇനി ദേശീയ ഭാഷയല്ലെന്ന് നടന്‍ കിച്ച സുദീപ്

ബെംഗളൂരു- ഹിന്ദി ദേശീയ ഭാഷ അല്ലാതായെന്നാണ് കെ.ജി.എഫ്-2 വിജയം തെളിയിക്കുന്നതെന്ന് കന്നട നടന്‍ കിച്ച സുദീപ്.
ദക്ഷിണേന്ത്യയിലെ സംവിധായകര്‍ ആഗോള സാന്നിധ്യമുള്ള സിനിമകളാണ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡ് ഇപ്പോള്‍ തെലുഗലും തമിഴിലും ഡബ്ബ് ചെയ്യുന്നുണ്ടെങ്കിലും  വിജയശതമാനം വവളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെജിഎഫ്: ചാപ്റ്റര്‍ 2 ഒരു പാന്‍ ഇന്ത്യ സിനിമ കന്നടയില്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍ ചെറിയ തിരുത്തല്‍ വേണമെന്നാണ് എന്റെ അഭിപ്രായം.ഹിന്ദി ഇനി ദേശീയ ഭാഷയല്ല. ബോളിവുഡ് ഇപ്പോള്‍ പാന്‍ ഇന്ത്യ സിനിമകള്‍ ചെയ്യുന്നുണ്ട്. അവര്‍ തെലുഗിലും തമിഴിലും ഡബ്ബ് ചെയ്ത് വിജയം കണ്ടെത്താന്‍ പാടുപെടുകയാണ്-കിച്ച സുദീപ് പറഞ്ഞു.
ഹിന്ദിയെക്കുറിച്ച ചര്‍ച്ച തുടരുന്നതിനിടെയാണ് നടന്റെ അഭിപ്രായം. മറ്റുഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയായ ഹിന്ദിയിലായിരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ പറഞ്ഞിരുന്നു.
പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37ാമത് യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.  ഹിന്ദിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെജിഎഫ്: ചാപ്റ്റര്‍ 2 രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ആഗോള ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രം ഇതിനകം 720 കോടി രൂപ നേടി. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 2018ലെ കെ.ജി.എഫ് ചാപ്റ്റര്‍ 1 ന്റെ തുടര്‍ച്ചയായ ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് എന്നിവരുമുണ്ട്.  

 

Latest News