Sorry, you need to enable JavaScript to visit this website.

 ഇവിടെ വരണം, വീട്ടില്‍ വന്നു ചോദ്യം ചെയ്യാന്‍ പറ്റില്ല -കാവ്യ മാധവനോട്  ക്രൈംബ്രാഞ്ച്

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാല്‍ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താന്‍ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച്
അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടില്‍ വന്നാല്‍ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നല്‍കാന്‍ താന്‍ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടില്‍വെച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
സാക്ഷി എന്ന നിലയിലാണ് നിലവില്‍ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിരുന്നത്. പുറത്തുവന്ന ശബ്ദരേഖകള്‍ അനുസരിച്ചും മുഖ്യപ്രതി പള്‍സര്‍ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ശ്രമം. ഇതിനിടെ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പുറത്തുവന്ന ശബ്ദരേഖകളിലുളളത് ദിലീപിന്റെ ശബ്ദ തന്നെയാണെന്ന് മഞ്ജു വാരിയര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ശബ്ദമല്ലെന്നും ആരോ അനുകരിച്ചതെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ ദിലീപ് ആവര്‍ത്തിച്ചിരുന്നത്. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദവും മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപുള്‍പ്പെട്ട വധ ഗൂഡാലോചനാക്കേസില്‍ അഭിഭാഷകരായ ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്‌നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടപെട്ടെന്നാണ് ആരോപണം.
 

Latest News