പ്രിയപ്പെട്ടവരോടൊത്തുള്ള യാത്രകൾ എപ്പോഴും നിർവൃതി പകരുന്നു. ഇതേ യാത്ര പഠനാർഹവും മറ്റൊരു ലോകത്ത് പ്രതിഫലാർഹവും ആണെങ്കിൽ എത്രത്തോളം സുന്ദരമാവും. അങ്ങനെയൊരു യാത്രയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ബലാഗ് ജിദ്ദ സംഘടിപ്പിച്ച മദീനയിലേക്കുള്ള പഠനയാത്ര..ജിദ്ദ മദീന റോഡിലെ മസ്ജിദ് മലിക് സൗദിനടുത്ത് നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.30 ന് പുറപ്പെട്ട 50 അംഗ സംഘത്തിൽ പ്രായമേറിയവരും പ്രായം കുറഞ്ഞവരും കുടുംബിനികളും രോഗികളും യുവാക്കളും മറ്റു ഭാഷക്കാരും ഉൾപ്പെട്ടിരുന്നു.
യാത്ര സംബന്ധിച്ച നിർദേശങ്ങൾക്ക്് ശേഷം വ്യത്യസ്ത ഗ്രൂപ്പുകളാക്കിയിരുന്ന സംഘത്തിലെ ഓരോരുത്തരെയും പരിചയപ്പെടുത്തൽ ചടങ്ങായിരുന്നു. സുബ്ഹി നമസ്‌കാരത്തിന് വഴിയരികിലെ മസ്ജിദിനടുത്ത് ബസ് നിർത്തുന്നത് വരെ ഒരു മണിക്കൂറോളം പരിചയപ്പെടലും ഉദ്‌ബോധന ക്ലാസുകളും തുടർന്നു. സുബ്ഹി നമസ്‌കാരാനന്തരം ചുടുചായയും സ്‌നാക്‌സും കഴിച്ച് യാത്ര തുടർന്നു. വഴിയരികിലെ പുൽമേട്ടിൽ ഇരുന്ന് പ്രാതൽ കഴിക്കാനായി ബസ് നിർത്തി. നേരത്തെ കൊണ്ടുവന്ന പ്രഭാത ഭക്ഷണം കഴിച്ച് യാത്രികർ ക്ഷീണമകറ്റി. പ്രഭാത കൃത്യങ്ങൾ നിർവഹിച്ച് വീണ്ടും മദീനയെ ലക്ഷ്യമാക്കി ബസിലേക്ക്.
യാത്രയുടെ അമീർ അബ്ദുറഹ്മാൻ ഉമരിയും പ്രോഗ്രാം കൺവീനർ ഇബ്രാഹീം ശംനാടും ഹിജ്‌റയുടെ ചരിത്രങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയപ്പോൾ എപ്പോഴും സംശയം ബാക്കി നിൽക്കുന്ന സക്കാത്ത് വിഷയം ഫിറോസ് കൊയിലാണ്ടി സമഗ്രമായി പ്രതിപാദിച്ചു. മെന്റലിസ്റ്റ് മുനീർ ചെറുകോടിന്റെ പ്രഭാഷണം ചിന്തകൾക്ക് തീപ്പിടിപ്പിച്ചു. മനഃശാസ്ത്രത്തിലെ ആഴത്തിലുള്ള അദ്ദേഹത്തിന്റെ അറിവ് അനുവാചകരിലേക്ക് എത്തിക്കാൻ സമയം അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. മറ്റുള്ളവരെ അവരുടെ കുറവുകളോടെ സ്വീകരിക്കാൻ ഓരോരുത്തരും തയാറാവണമെന്ന് അദ്ദേഹം സമർത്ഥിച്ചു.
കുട്ടികളുടെ ഗാനാലാപനവും തമിഴ് ഭാഷയിലുള്ള ഉദ്‌ബോധന ക്ലാസുമായി മദീനയിൽ എത്തിയത് അറിഞ്ഞതേയില്ല..
മദീനയുടെ മണലാരണ്യത്തിൽ എപ്പോഴൊക്കെ എത്തുമ്പോഴും ആദ്യമായി എത്തുന്നത് പോലെയാണ് അനുഭവപ്പെടാറുള്ളത്. റസൂലിന്റെ (സ) പാദസ്പർശമേറ്റ മണൽത്തരികളും ബിലാലിന്റെ ബാങ്കൊലികൾ മുഴങ്ങിയ തെരുവോരങ്ങളും ഇസ്‌ലാമിന്റെ വീരേതിഹാസങ്ങൾ വിളിച്ചു പറയുന്നു. ശാന്തമായി അതൊന്ന് കേൾക്കാൻ നമുക്ക് കുറച്ച് സമയം വേണമെന്ന് മാത്രം.
ഹറമിലെ ജുമുഅക്ക് ശേഷം ഉച്ചഭക്ഷണത്തിനായി വീണ്ടും പച്ച പരവതാനി വിരിച്ച പോലെയുള്ള പുൽമേട്ടിൽ ഒരുമിച്ചുകൂടി. ജിദ്ദയിൽ നിന്ന് തന്നെ ഭക്ഷണം കൊണ്ടുവന്നതിനാൽ കുറെ സമയം ലാഭിക്കാനായി. ഭക്ഷണത്തിന് ശേഷം വീണ്ടും ഹറമിലേക്ക്.. ചിലർ വിശ്രമത്തിൽ, ചിലർ ആരാധനകളിൽ, മറ്റ് ചിലർ എക്‌സിബിഷൻ ഹാളിൽ അങ്ങനെ ഓരോരുത്തരും അസർ നമസ്‌കാരം ഹറമിൽ നിർവഹിച്ചുകൊണ്ട് സിയാറത്തിനായുള്ള ശ്രമത്തിൽ വ്യാപൃതരായി. കൃത്യം 5:30 ന് ഉഹ്ദിലേക്കുള്ള യാത്രക്കായി എല്ലാവരും ബസിലെത്തി. ഉഹ്ദിന്റെ വിവരണത്തിനായി ജാഫർ എളമ്പിലാക്കോട് എന്ന ഗൈഡുമൊത്തുള്ള യാത്ര മറ്റൊരു ലോകത്തെത്തിക്കുകയായിരുന്നു.
ഉഹ്ദിനെക്കുറിച്ച് പലരും വിവരിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ജാഫറിന്റെ വിവരണം എല്ലാവർക്കും ഉഹ്ദ് യുദ്ധം കൺമുമ്പിൽ കാണുന്നത് പോലെയുള്ള അനുഭവം സമ്മാനിച്ചു. സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദതയിൽ അദ്ദേഹം ഉഹ്ദിന്റെ സംഭവങ്ങൾ വിശദീകരിച്ചു.
ഉഹ്ദിന്റെ രണാങ്കണത്തിൽ അന്ത്യ പ്രവാചകനും സഹാബികളും അനുഭവിച്ച കഷ്ടതകളും പ്രയാസങ്ങളും കേട്ടപ്പോൾ ഓരോ വിശ്വാസിയുടെ കണ്ണുകളും ഈറനണിഞ്ഞു. സഹാബികളുടെ രക്തത്തുള്ളികൾ വീണ ഉഹ്ദിൽ കണ്ണീർ തുള്ളികൾ വീഴ്ത്തിയിട്ടല്ലാതെ വിശ്വാസിക്ക് മടങ്ങാനാവുമോ..?
മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ചായയും നെയ്യപ്പവും കഴിച്ച്് ഞങ്ങൾ ഖുബ പള്ളിയിലെത്തി. സുന്നത്ത് നമസ്‌കാരത്തിന് ശേഷം അടുത്തുള്ള അൽബൈക് ലക്ഷ്യമാക്കി യാത്ര തുടർന്നു. അൽബൈക്കിനടുത്തുള്ള പള്ളിയിൽ ഇശായും നമസ്‌കരിച്ചു. അതിനടുത്തുള്ള കാർ പാർക്കിൽ ഇരുന്ന് രാത്രി ഭക്ഷണവും കഴിച്ച് ജിദ്ദയിലേക്കുള്ള മടക്കയാത്ര തുടങ്ങി. അപ്പോൾ സമയം 9:15. ഇസ്‌ലാമിക ക്വിസ്, യാത്രാനുഭവങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ മടക്കയാത്ര. ഇടക്കൊരു വിശ്രമ സ്ഥലത്തു നിർത്തി ഫ്രഷ് ആയി. രോഗികളും പ്രായമേറിയവരുമൊക്കെയുള്ള യാത്ര യാതൊരു അപകടവും കൂടാതെ തിരിച്ചു ജിദ്ദയിൽ എത്തിയപ്പോൾ ഏവരും നാഥനെ സ്തുതിച്ചു. ഏവരും തങ്ങളുടെ താമസ സ്ഥലം ലക്ഷ്യമാക്കി നീങ്ങി. സമീർ, ഷാജി, ജുനൈദ്, നാസർ വേങ്ങര എന്നിവർ യാത്രയെ നിയന്ത്രിച്ചു. ഓരോ യാത്രകളും വ്യത്യസ്ത പാഠങ്ങൾ ഉൾക്കൊള്ളുന്നതിനാൽ യാത്രകൾ അവസാനിക്കുന്നില്ല..