Sorry, you need to enable JavaScript to visit this website.

ഉല്‍പ്പാദനത്തില്‍ അപര്യാപ്തത; കോവാക്‌സിന്‍ വിതരണം ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചു

ന്യൂദല്‍ഹി- ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ ആയ കോവാക്‌സിന്‍ യുഎന്‍ ഏജന്‍സികള്‍ മുഖേന വിതരണം ചെയ്യുന്ന വാക്‌സിനുകളില്‍ നിന്ന് മാറ്റുകയും വിതരണം നിര്‍ത്തിവെക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഭാരത് ബയോടെക്കിന്റെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അപര്യാപ്തകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കോവാക്‌സിന്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എന്തു നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷാ ആശങ്കകളില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം യുഎന്‍ ഏജന്‍സികള്‍ മുഖേനയുള്ള വിതരണം നിര്‍ത്തിയത് പലരാജ്യങ്ങളിലും വാക്‌സിന്‍ വിതരണത്തെ തടസ്സപ്പെടുത്തും. 

പോസ്റ്റ് എമര്‍ജന്‍സ് യൂസ് ലിസ്റ്റിങ് പരിശോധന മാര്‍ച്ച് 14 മുതല്‍ 22വരെയാണ് ലോകാരോഗ്യ സംഘടന നടത്തിയത്. വാക്‌സിന്‍ ഉല്‍പ്പാദനം കുറച്ചതായി ഈ പരിശോധനയില്‍ കണ്ടെത്തി. അതേസമയം കയറ്റുമതി ചെയ്യാനുള്ള വാക്‌സിന്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കുമെന്ന് നേരത്തെ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന വിതരണം നിര്‍ത്തിവച്ച നടപടി കോവാക്‌സിന്റെ ഫലപ്രാപ്തിയേയും സുരക്ഷിതത്വത്തേയും ബാധിക്കില്ലെന്നും ഈ വാക്‌സിനെടുത്തവര്‍ക്ക് ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സാധുത ഉള്ളതായിരിക്കുമെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

Latest News