മുംബൈ- പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 12,968 കോടി രൂപ തട്ടി മുങ്ങിയ രത്‌ന വ്യവസായി നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള 250 ഏക്കർ ഭൂമി കർഷകർ കയ്യേറി. മഹാരാഷ്ട്രയിലെ അഹമദ്‌നഗറിലെ ഭൂമിയാണ് ഒരു സംഘം കർഷകർ കയ്യേറിയത്. തുച്ഛം വില നൽകി മോഡി തങ്ങളിൽനിന്ന് കൈക്കലാക്കിയതാണ് ഈ ഭൂമിയെന്ന് അവർ ആരോപിച്ചു. ഭൂമാഫിയക്കാർ കൈക്കലാക്കിയ പ്രദേശത്തെ ഭൂമിയെല്ലാം തിരിച്ചു പിടിച്ചു യഥാർത്ഥ അവകാശികൾക്കു നൽകുമെന്നും പ്രതിഷേധിക്കുന്ന കർഷകർ പറഞ്ഞു.
എല്ലാവരിലും ഈ സന്ദേശമെത്തിക്കാനാണ് കയ്യേറ്റമെന്നും അവർ പറയുന്നു. അനീതിക്കെതിരായ കർഷകരുടെ പോരാട്ടത്തിന് പിന്തുണ ലഭിക്കുന്നതിനാണിത്. ഏക്കറിന് 20 ലക്ഷം രൂപ വിലയുള്ള കാലത്ത് വെറും 10,000 രൂപ നിരക്കിലാണ് മോഡി ഈ ഭൂമി കർഷകരിൽ നിന്ന് സ്വന്തമാക്കിയതെന്ന് കർഷകർ ആരോപിച്ചു.
മോഡി കോടികൾ തട്ടിയ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനാൽ ബാങ്കിന് അദ്ദേഹത്തിന്റെ ഭൂമി അടക്കമുള്ള സ്വത്തുകൾ തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാവില്ലെന്ന് ബാങ്ക് വൃത്തങ്ങൾ പറയുന്നു.