അച്ഛനും മകള്‍ക്കും ഒരുമിച്ച് നടന്നു പോകാനാവാത്ത സ്ഥിതി നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി

കൊച്ചി- അസഭ്യവര്‍ഷങ്ങള്‍ കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒരുമിച്ചു നടന്നു പോകാനാവാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി. അച്ഛനും മകളുമായി ഒരുമിച്ചു നടന്നുപോകുമ്പോള്‍ മകളോട് മോശമായി സംസാരിച്ച നടപടി ചോദ്യം അച്ഛനെ ഹെല്‍മറ്റ് ഉപയോഗിച്ചു മര്‍ദിച്ച പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്.

പാപ്പനംകോട് സ്വദേശി വി. ഷാജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. ആയുധം കൊണ്ട് താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കേസിലെ പരാതിക്കാര്‍ പറയുന്ന തരത്തിലുള്ള പരിക്കുകള്‍ അവര്‍ക്കുണ്ടായിട്ടില്ലെന്നും ഷാജിമോന്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത് നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതി വാദിച്ചു.

14 വയസുകാരിയായ മകളുമൊത്ത് പോകുമ്പോള്‍ ഹരജിക്കാരന്‍ മറ്റു പ്രതികളുമായി ചേര്‍ന്നു തന്നെയും മകളെയും ചേര്‍ത്തു ലൈംഗിക ചുവയുള്ള വാക്കുകളുപയോഗിച്ചു ആക്ഷേപിച്ചുവെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രോസിക്യുഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിനു അര്‍ഹതയില്ലെന്നു വ്യക്തമാക്കിയാണ് ഇയാളുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. മാര്‍ച്ച് 31ന് മുന്‍പ് ഹരജിക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചു.

 

 

Latest News