സൗദി മസ്ജിദുകളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമാക്കി, ഇഫ്താറിനും മാര്‍ഗനിര്‍ദേശങ്ങള്‍

റിയാദ് - രാജ്യത്തെ മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറുകള്‍ മുടങ്ങാതെ പാലിക്കണമെന്ന് മസ്ജിദ് ജീവനക്കാരോട് ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകള്‍ക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളില്‍ മൂന്നിലൊന്നില്‍ കൂടുതലായി ശബ്ദം കൂട്ടിവെക്കരുതെന്നും നിര്‍ദേശമുണ്ട്. നമസ്‌കാരങ്ങള്‍ക്കും ഖുതുബകള്‍ക്കും ക്ലാസുകള്‍ക്കും മറ്റും മസ്ജിദുകള്‍ക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

വിശുദ്ധ റമദാനില്‍ മസ്ജിദുകളില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ ഇമാമുമാരും മുഅദ്ദിനുകളും മസ്ജിദുകളില്‍ എത്തുന്ന വിശ്വാസികളും സംഭാവനകള്‍ നേരിട്ട് ശേഖരിക്കുന്നതിനും വിലക്കുണ്ട്. ഇഫ്താര്‍ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമേ സംഭാവനകള്‍ ശേഖരിക്കാന്‍ പാടുള്ളൂ. ആരെങ്കിലും ഇഫ്താര്‍ ഭക്ഷണം സംഭാവന ചെയ്യുന്ന പക്ഷം മസ്ജിദിന്റെ വിശുദ്ധിയും പവിത്രതയും കാത്തൂസൂക്ഷിക്കുന്ന നിലയില്‍ ഇമാമും മുഅദ്ദിനും ഏകോപനം നടത്തിയായിരിക്കണം അവ സ്വീകരിച്ച് വിതരണം ചെയ്യാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും മസ്ജിദ് കാര്യങ്ങള്‍ക്കുള്ള ഇസ്‌ലാമികകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ഖമീസ് പറഞ്ഞു.

 

Latest News