23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ  റഷ്യയും പുറത്താക്കും

ബ്രിട്ടീഷ് അംബാസഡര്‍ ലോറി ബ്രിസ്റ്റോ

മോസ്‌കോ- മുന്‍ റഷ്യന്‍ ഇരട്ടച്ചാരനേയും മകളേയും രാസായുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഉടലെടുത്ത റഷ്യ-ബ്രിട്ടീഷ് നയതന്ത്ര തര്‍ക്കം  പുതിയ തലത്തിലേക്ക്. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി കൊണ്ട് 23 ബ്രിട്ടീഷ നയന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ റഷ്യയും തീരുമാനിച്ചു. മോസ്‌കോയിലെ ബ്രിട്ടീഷ് എംബിസിയിലെ 23 ജീവനക്കാരെ ഒരാഴ്ച്ചക്കകം പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് അംബാസഡര്‍ ലോറി ബ്രിസ്റ്റോവിനെ നേരത്തെ റഷ്യന്‍ മന്ത്രാലയം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

നാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന രാസായുധം പ്രയോഗിച്ചാണ് ബ്രിട്ടീഷുകാരനായ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകള്‍ യൂലിയയേയും ബ്രിട്ടനിലെ സോള്‍സ്ബ്രിയിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണ് ബ്രിട്ടീന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചത്.

Latest News