Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്റ്റേറ്റ് ബസിൽ കിടന്നുറങ്ങി യാത്ര

മലബാറിൽ കെ.എസ്.ആർ.ടി.സി ബസുകളെ സ്‌റ്റേറ്റ് ബസുകളെന്നാണ് പഴമക്കാർ വിളിക്കാറുള്ളത്. കേരളപ്പിറവിക്ക് ശേഷം എത്തിയ ബസുകളായതിനാലാവണം അത്തരമൊരു വിളി. ട്രാൻസ്‌പോർട്ട് ബസ് എന്നൊന്നും ആരും പറയാറില്ല. കേരളമുണ്ടാവുന്നതിന് മുമ്പ് ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രോവിൻസിന്റെ  ഭാഗമായിരുന്നല്ലോ മലബാർ ജില്ല. സ്വകാര്യ ബസുകൾ കൊടികുത്തി വാഴുന്ന വടക്കൻ കേരളത്തിൽ അടുത്ത കാലത്തായി കെ.എസ്.ആർ.സിക്ക് പ്രാധാന്യമേറിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമില്ലാത്ത സ്റ്റേറ്റ് ബസിൽ കയറാൻ മടിച്ചവരായിരുന്നു പോയ തലമുറ. 'ഗേർമെന്റ്' ബസിൽ കയറാൻ പ്രത്യേക അനുമതി വല്ലതും വേണ്ടി വരുമായിരിക്കുമെന്ന് കരുതി മാറി നിന്നവരേയും പണ്ടു കാലത്ത് ഉത്തര മലബാറിൽ കണ്ടിട്ടുണ്ട്. അതൊക്കെ പഴയ കഥ. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പല പുതിയ പരീക്ഷണങ്ങളും നടത്തുകയാണ്. ടിക്കറ്റേതര വരുമാനം കൂട്ടാൻ കോഴിക്കോട്ട് കാണിച്ചത് പോലുള്ള ഹിമാലയൻ ബ്ലണ്ടറുകളും ചെയ്തുകൂട്ടുമെങ്കിലും തെന്നിന്ത്യൻ സംസ്ഥാനങ്ങളോട് കിടപിടിക്കാവുന്ന ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടിസിക്കുമായി. അതിലേറ്റവും പുതിയ അതിഥിയാണ് തിരുവനന്തപുരത്തെത്തിയ സ്ലീപ്പർ ബസുകൾ. ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ മറ്റു സംസ്ഥാനങ്ങളുടെ ആഡംബര  ബസുകൾ പാർക്ക് ചെയ്തതിനടുത്ത് നമ്മുടെ ബസ് നിൽക്കുമ്പോഴുള്ള നാണക്കേട് മാറിക്കിട്ടും, തീർച്ച. കർണാടകയുടെ ഐരാവതത്തിനോടൊക്കെ ഒരു കൈ നോക്കാൻ കേരളത്തിനും കഴിയും. 
ആദ്യമായാണ് കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകൾ വാങ്ങിയത്  ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്.  ആനയറ ഡിപ്പോയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.  പൂർണമായും വോൾവോ നേരിട്ട് നിർമിച്ച ബസ് എന്ന് പ്രത്യേകതയും ഈ ലക്ഷുറി ബസുകൾക്കുണ്ട്. കെ.എസ്.ആർ.ടി.സിക്കായി രൂപീകരിച്ച കെ സ്വിഫ്റ്റ് എന്ന കമ്പനിക്കുള്ളതാണ് പുതിയ ബസ്. രാജ്യത്ത് ആദ്യമായി വോൾവോയുടെ പുതിയ ശ്രേണിയിൽ നിർമിച്ച എട്ട് സ്ലീപ്പർ ബസുകളാണ് കമ്പനി കെ.എസ്ആർ.ടി.സിക്ക് നൽകുന്നത്. എല്ലാം ദീർഘദൂര യാത്ര സർവീസുകൾക്ക് വേണ്ടി മാത്രമാണ്.
അത്യാധുനിക ലക്ഷുറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമിച്ച സ്ലീപ്പർ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് എട്ട് എയർ ബെല്ലോയോട് കൂടിയ സസ്‌പെൻഷൻ  സിസ്റ്റവും ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.  ഒരു കോടി 38 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 
ഈ ബസുകൾ അലക്ഷ്യമായി ഓടിച്ച് അപകടത്തിൽ പെട്ടാൽ ഡ്രൈവറുടെ പണിപോകും. ദീർഘദൂര ബസുകൾക്കായി കെ.എസ്.ആർ.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് ഡ്രൈവർമാർക്ക് കർശന വ്യവസ്ഥകളുള്ളത്. മുമ്പ്  പുറത്തിറക്കിയ 18 സ്‌കാനിയ ബസുകൾ ഇടിച്ചു ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റിൽ പ്രതീക്ഷിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് ഡ്രൈവർമാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കർശന നിർദേശം നൽകും. ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്യണം. യാത്രക്കാർക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാൻ സഹായിക്കണം. 
ഏഴ് വർഷം കഴിഞ്ഞ കെ.എസ്.ആർ.ടി.സിയുടെ 704 ബസുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ്  പുതിയ ബസുകൾ എത്തുന്നത്. ദീർഘദൂര സർവീസുകളുടെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി ആരംഭിച്ച കെസ്വിഫ്റ്റ് കമ്പനിക്കാണ് സർവീസുകളുടെ ചുമതല.
അശോക് ലൈലൻഡിന്റെ 20 സെ.മീ സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി ബസുകളും രണ്ടുമാസത്തിനുള്ളിൽ ലഭിക്കും. സമീപ ഭാവിയിൽ 116 ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകും. ഇതോടെ ദീർഘദൂര യാത്ര നടത്തുന്നവരെ കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ്  അധികൃതരുടെ പ്രതീക്ഷ. പുതിയ സ്ലീപ്പർ ബസിന്റെ കാര്യം കെ.എസ്.ആർ.ടി.സി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോൾ ചിലരൊക്കെ തേവര യാർഡിൽ അന്ത്യവിശ്രമം കൊള്ളുന്ന 79 വോൾവോ ബസുകളുടെ കാര്യം ഓർമിപ്പിക്കുന്നത് കണ്ടു. ഇതിന്റെ പരിപ്പ് എവിടെയാണെന്ന് ക്രൂവിന് പറഞ്ഞു കൊടുത്താൽ പണി എളുപ്പമായെന്നാണ് ഒരാളുടെ കമന്റ്. വിമർശനങ്ങൾ അവിടെ നിൽക്കട്ടെ. നമ്മുടെ കെ.എസ്.ആർ.ടി.സി അതിവേഗം മാറുകയാണ്. ഉക്രൈനിൽ നിന്ന് മെഡിക്കൽ വിദ്യാർഥികളെത്തിയപ്പോൾ കൊച്ചി എയർപോർട്ടിനടുത്ത് ആർ.കെ.ജിയിൽ പൊതിഞ്ഞ ഒരു ബസിനെ കണ്ടില്ലേ. അതാണ് ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ഡാൾഡയിലും ആർ.കെ.ജിയിലും വരെ കുളിച്ചു നിൽക്കാൻ തയാറാണ്. 

Latest News