മ്യാന്മറിലെ മുസ്ലിം വംശഹത്യയില്‍  ഫേസ് ബുക്കിനും പങ്കെന്ന് യുഎന്‍ സമിതി

ന്യൂയോര്‍ക്ക്- മ്യാന്മറിലെ ഏഴു ലക്ഷത്തോളം റോഹിംഗ്യ മുസ്ലിംകള്‍ക്കെതിര ഭരണകൂടവും ബുദ്ധിസ്റ്റ് തീവ്രവാദികളും നടത്തയ വംശഹത്യയില്‍ സാമൂഹ്യ മാധ്യമമായ ഫേസബുക്കിനു പങ്കുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. മുസ്ലിംകള്‍ക്കെതിരെ ഫേസ്ബുക്ക് വഴി വ്യാപക വിദ്വേഷ പ്രചാരണം ഉണ്ടായെന്നാണ് കണ്ടെത്തല്‍. മ്യാന്മറിലെ വംശഹത്യ അന്വേഷിക്കാന്‍ യുഎന്‍ നിയോഗിച്ച സ്വതന്ത്ര വസ്തുതാന്വേഷണ സംഘം അധ്യക്ഷന്‍ മര്‍സുകി ദാറുസമാന്‍ ആണ് ഫേസ് ബുക്കിന് വര്‍ഗീയ കലാപങ്ങളില്‍ നിര്‍ണായ പങ്കുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. കലാപവും അതിക്രമങ്ങളും പടര്‍ത്തുന്നതില്‍ ഫേസ ബുക്ക് നല്ല പങ്കുവഹിച്ചു. വിദ്വേഷ പ്രചാരണവും ഇതിന്റെ ഭാഗമായിരുന്നു. മ്യാന്‍മറിനെ സംബന്ധിച്ചിടത്തോളം സാമുഹ്യ മാധ്യമം എന്നാല്‍ ഫേസ് ബുക്കാണ്- അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്മര്‍ സൈന്യം നടത്തിയ വ്യാപക അതിക്രമങ്ങള്‍ കാരണം 6.5 ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലിംകളാണ് അഭയം തേടി ബംഗ്ലാദേശിലേക്കു കടന്നത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയതിരുന്നു.

മ്യാന്മറിലെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയാണ് ഫേസ് ബുക്ക് എന്ന് മ്യാന്മറിലെ യുഎന്‍ അന്വേഷക യാങീ ലീ പറയുന്നു. പൊതുജനങ്ങളിലേക്ക് വിവരങ്ങളും അറിയിപ്പുകളും എത്തിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന മാധ്യമവും ഇതാണ്. മ്യാന്മറില്‍ എല്ലാം ഫേസ് ബുക്കിലൂടെയാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ സഹായിക്കുന്നുണ്ടെങ്കിലും വന്‍തോതില്‍ വിദ്വേഷ പ്രചാരണത്തിനു ഇതുപയോഗപ്പെടുത്തുതായും അവര്‍ പറഞ്ഞു. തീവ്രദേശീയ വാദികളായ ബുദ്ധിസ്റ്റുകള്‍ റോഹിംഗ്യ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ  വിദ്വേഷ പ്രചാരണത്തിനായി ഫേസ് ബുക്ക് വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.  അതേസമയം വിദ്വേഷ പ്രചാരണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഫേസ് ബുക്കിന്റെ പ്രതികരണം.
 

Latest News