കണ്ണൂർ - മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ തണ്ടർബോൾട്ട് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ സന്ധ്യക്കാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ സായുധരായ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന് ശേഷം അമ്പായത്തോട് കോളനിയിലെ ഒരു വീട്ടിലും ഈ സംഘം എത്തി.
ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നെന്ന് സൂചന.
ഇതിന് ശേഷമാണ് രാത്രി വൈകി അമ്പായത്തോട് കോളനിയിലെ ഡിബിൻ എന്നയാളുടെ വീട്ടിൽ പ്രത്യേക യൂനിഫോമിലുള്ള സായുധസംഘം എത്തിയത്. മാവോയിസ്റ്റ് സംഘമാണെന്ന് കണ്ട് ഇവർ വീട്ടിന്റെ വാതിൽ അടച്ചുവെങ്കിലും മാവോയിസ്റ്റുകൾ ബലം പ്രയോഗിച്ച് വാതിലുകൾ തുറപ്പിച്ച് ഭക്ഷണമടക്കം വാങ്ങിയാണ് മടങ്ങിയത്.
കഴിഞ്ഞ വർഷം പലതവണ ഈ മേഖലയിൽ സായുധരായ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഒരു തവണ അമ്പായത്തോട് ടൗണിൽ പരസ്യമായി പ്രകടനം നടത്തുകയും പല കടകളിലും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ അധികൃതർ പരിശോധന ശക്തമാക്കിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള ഉപകരണങ്ങളും മറ്റും നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. പാമ്പൻകോട് മലയിലാണ് മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവിടെ താമസിക്കുന്ന എം.സണ്ണി, എം.സി അശോകൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകൾ എത്തിയത്. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നൽകിയത്. ഇവരിൽ നാല് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു. സംഘത്തിന്റെ പക്കൽ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകൾ വീട്ടുകാർക്ക് നൽകിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്ന് കേരള പൊലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.
.......... :..........






