Sorry, you need to enable JavaScript to visit this website.

അഞ്ചില്‍ നാലും ബി.ജെ.പി 

ന്യൂദല്‍ഹി- ബി.ജെ.പിയുടെ ചാണക്യനായ അമിത് ഷാ നാല് ദിവസം മുമ്പ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം വരുമ്പോള്‍ നാലിടത്തും ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന്. പഞ്ചാബില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും. അതു തന്നെയാണ് സംഭവിക്കുന്നത്. യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എല്ലാം ബി.ജെ.പിയ്‌ക്കൊപ്പം. പഞ്ചാബില്‍ മാത്രമാണ് ആംആദ്മിയുടെ വിജയം. 
ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മികച്ച ലീഡാണ്.  254 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എസ്.പി 118 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ്, അസം ഖാന്‍ ഉള്‍പ്പെടെ എസ്.പിയുടെ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നു. ഒരിക്കല്‍ യു.പിയില്‍ നിര്‍ണായക ശക്തിയായിരുന്ന ബിഎസ്പിക്ക് 5 സീറ്റില്‍ മാത്രമേ ആദ്യ മണിക്കൂറില്‍ ലീഡുള്ളൂ. കോണ്‍ഗ്രസാകട്ടെ 3 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്.
1989ന് ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. ആ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തുമെന്ന സൂചനകളാണ് യുപിയില്‍ നിന്ന് വരുന്നത്. 1989ല്‍ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 199192ല്‍ കല്യാണ്‍ സിങ്ങായി ആ പദവിയില്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ല്‍ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ല്‍ വീണ്ടും രാഷ്ട്രപതി ഭരണം. 97ല്‍ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാണ്‍ സിങ് ഒരിക്കല്‍ക്കൂടി അധികാരത്തില്‍. 1999 മുതല്‍ 2002 വരെ ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവില്‍ കല്യാണ്‍ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ല്‍ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വര്‍ഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതല്‍ 2007 വരെ മുലായം സിങ് യാദവ്. 2007ല്‍ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ല്‍ ബിഎസ്പിയെ തോല്‍പ്പിച്ച് സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതല്‍ ബിജെപിയുടെ യോഗി ആദിത്യനാഥും. 
 

Latest News