ദോഹ- ഖത്തറിൽ ശനിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ തീരുമാനിച്ചത്.
മാർച്ച് 12 ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ ശേഷിയിലും അനുവദനീയമായ എണ്ണത്തിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഇളവ്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മന്ത്രിസഭ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്.
അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കുമായിരിക്കും. എന്നാൽ കോവിഡ്-19 വാക്സിൻ പൂർത്തിയാക്കാത്തതോ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. ഇത്തരക്കാർക്ക് ശേഷിയുടെ 20% കവിയാത്ത നിരക്കിലാണ് പ്രവേശനം അനുവദിക്കുക.
ശാരീരിക പരിശീലന ക്ലബ്ബുകൾ (ജിമ്മുകൾ), വിവാഹ പാർട്ടികൾ, കായിക ഇവന്റുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ, റെസ്റ്റോറന്റുകളും കഫേകളും, അമ്യൂസ്‌മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും, നീന്തൽക്കുളങ്ങളും വാട്ടർ പാർക്കുകളും, തിയേറ്ററുകളും സിനിമാ ശാലകളും തുടങ്ങിയവിടങ്ങളിലൊക്കെ ഈ നിബന്ധന ബാധകമാകും. അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂർ മുമ്പാണ് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടത്.
കോൺഫറൻസ്, എക്സിബിഷൻ അല്ലെങ്കിൽ ഇവന്റ് നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾ പാലിക്കൽ തുടരും.
സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാരുടെയും ജോലി അവരുടെ ജോലിസ്ഥലത്ത് തുടരും.
വാക്സിനെടുക്കാത്ത പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരെയും തൊഴിലാളികളെയും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജൻ പരിശോധന നടത്താൻ നിർബന്ധിക്കുന്നത് തുടരും.
അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. മാർക്കറ്റുകളിലും എക്സിബിഷനുകളിലും ഇവന്റുകൾക്കിടയിലും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലല്ലാതെ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമല്ല.
തുറസ്സായ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം എല്ലാ തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്‌ക് ധരിക്കണം.
ഇഹ്തിറാസ് ആപ്ളിക്കേഷനില്ലാതെ പുറത്തിറങ്ങരുത്.
വാക്‌സിൻ പൂർത്തീകരിക്കാത്തതോ സ്വീകരിക്കാത്തതോ ആയ ആളുകളുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ വിവാഹ പാർട്ടികൾ നടത്താൻ അനുവദിക്കുന്നത് തുടരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം നിർണയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകൾ, നടപടിക്രമങ്ങൾ, മുൻകരുതൽ നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കണം.
ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, മറ്റ് സർക്കാർ ഏജൻസികൾ, ഓരോന്നും അതിന്റെ അധികാര പരിധിക്കുള്ളിൽ ആരോഗ്യ ആവശ്യകതകളും മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും.