മാനന്തവാടി- ബിനാമി സ്വത്ത് കണ്ടുകെട്ടുന്ന ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്നു സുരേഷ് ഗോപി എം.പി. അഞ്ചുകുന്ന് വാറുമ്മൽകടവ് പട്ടികവർഗ കോളനിയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രദേശവാസികളുമായി സംസാരിക്കവേ അറിയിച്ചതാണ് ഈ വിവരം. വ്യക്തികളും സ്ഥാപനങ്ങളും ജനങ്ങളെ തുരന്നുണ്ടാക്കിയ വസ്തുവകകൾ കേന്ദ്ര സർക്കാർ പിടിച്ചെടുക്കുമെന്നു ഗോത്രവർഗ കൺസൾട്ടൻസി അംഗമായ എം.പി പറഞ്ഞു. രാജ്യസഭയിലെ തന്റെ ആദ്യ സംസാരം വയനാടിനു വേണ്ടിയായിരുന്നു.
ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആദിവാസി കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ജനിക്കണം. പട്ടിക വിഭാഗക്കാർക്ക് ഇനി ഒന്നും ആവശ്യമില്ലെന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കോട്ടത്തറ ആനേരി കോളനി, പള്ളിയറ തറവാട്, എൻ ഊര് പദ്ധതി പ്രദേശം, കൽപറ്റ പണിയ കോളനി, വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു, ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, കെ.ശ്രീനിവാസൻ, പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, കെ.സദാനന്ദൻ, പി.ജി.ആനന്ദ് കുമാർ, ലക്ഷ്മി കക്കോട്ടറ തുടങ്ങിയവർ എം.പിയെ അനുഗമിച്ചു. ആദിവാസികളുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കി കേന്ദ്ര സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് എം.പിയുടെ ജില്ലാ സന്ദർശനം. ഇന്നും നാളെയും അദ്ദേഹം ജില്ലയിൽ ഉണ്ടാകും.