Sorry, you need to enable JavaScript to visit this website.

പി.എൻ.ബി തട്ടിപ്പ്: ജയ്റ്റ്‌ലിയുടെ  മൗനം മകളെ രക്ഷിക്കാൻ -രാഹുൽ

ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി മൗനം പാലിക്കുന്നത് സ്വന്തം മകളെ രക്ഷിക്കാനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു മാസം മുമ്പ് പ്രതികൾ നിയമസഹായം ഉറപ്പു വരുത്തുന്നതിന് ജയ്റ്റ്‌ലിയുടെ അഭിഭാഷകയായ മകൾക്ക് വൻതുക നൽകിയിരുന്നതായി രാഹുൽ ട്വിറ്ററിൽ ആരോപിച്ചു.
ഓൺലൈൻ പ്രസിദ്ധീകരണമായ ദ വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ ആരോപണം. ജയ്റ്റ്‌ലിയുടെ മൗനം മകളെ രക്ഷിക്കാനായിരുന്നുവെന്ന സത്യം ഇപ്പോഴാണ് പുറത്തു വന്നത്. പ്രതികൾക്ക് നിയമ സഹായം നൽകിയ മറ്റു സ്ഥാപനങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. എന്നാൽ ജയ്റ്റ്‌ലിയുടെ മകളുടെ സ്ഥാപനത്തെ മാത്രം ഒഴിവാക്കിയതെന്തിനെന്നും രാഹുൽ ചോദിച്ചു.
രാഹുലിന്റെ ട്വീറ്റിന് പിന്നാലെ ജയ്റ്റ്‌ലിക്കെതിരെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമോ എന്ന് കെജ്‌രിവാൾ ജയ്റ്റ്‌ലിയോട് ട്വിറ്ററിൽ ചോദ്യമെറിഞ്ഞു.
ജയ്റ്റ്‌ലിയുടെ മകളുടെ ഭർത്താവ് ജയേഷ് ബക്ഷിക്ക് പങ്കാളിത്തമുള്ള  ചേംബേഴ്‌സ് ഓഫ് ജയ്റ്റ്‌ലി ആന്റ് ബക്ഷി എന്ന അഭിഭാഷക സ്ഥാപനം പി.എൻ.ബി തട്ടിപ്പ് കേസ് പ്രതി മെഹുൾ ചോസ്‌കിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസിന് നിയമ സഹായം ഉറപ്പാക്കുന്നതിനുള്ള റീട്ടെയ്‌നർഷിപ്പ് കരാർ സ്വീകരിച്ചിരുന്നതായി ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ജയേഷ് ബക്ഷി സ്ഥിരീകരിക്കുകയും ചെയ്തു. 2017 ൽ സ്വീകരിച്ച റീട്ടെയ്‌നർഷിപ്പ് ഈ വർഷം ജനുവരിയിൽ തിരികെ നൽകിയെന്നായിരുന്നു വിശദീകരണം. തട്ടിപ്പ് വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ജനുവരി 31 ന് റീട്ടെയ്‌നർഷിപ്പ് ഏകപക്ഷീയമായി റദ്ദാക്കിയതെന്നും മുഴുവൻ തുകയും തിരികെ നൽകിയെന്നും ജയേഷ് വിശദീകരിച്ചു.
അതിനിടെ, ബാങ്ക് തട്ടിപ്പുകാരായ ആഭരണ വ്യവസായികൾക്ക് സഹായകമാം വിധം സ്വർണ ഇറക്കുമതിയിലെ 80:20 അനുപാത പദ്ധതി കൊണ്ടുവന്നത് രണ്ടാം യു.പി.എ സർക്കാരായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിൽ 20 ശതമാനമെങ്കിലും വീണ്ടും കയറ്റുമതി ചെയ്യണമെന്നതായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥ. രാജ്യത്തെ ധനകമ്മി നികത്തുന്നതിനു വേണ്ടിയാണ് യു.പി.എ സർക്കാർ ആ നയം കൊണ്ടുവന്നതെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു. 
നിയമ മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞയാഴ്ച ഉന്നയിച്ച ആരോപണത്തിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ കേന്ദ്ര സർക്കാർ പ്രസ്താവന പുറപ്പെടുവിച്ചത്. മെഹുൾ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസടക്കം ഏഴ് സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥയിലൂടെ മുൻ ധനമന്ത്രി പി. ചിദംബരം സഹായം നൽകിയെന്നും പ്രസാദ് ആരോപിച്ചിരുന്നു.
 

Latest News