സാക്രമെന്റോ- അമേരിക്കയിലെ ചർച്ചിൽ മൂന്ന് മക്കളെ വെടിവെച്ചു കൊന്ന ശേഷം പിതാവ് ജീവനോടുക്കി. കാലിഫോർണിയയിലെ സാക്രമെന്റോയിൽ നടന്ന സംഭവത്തിൽ അഞ്ചാമതൊരാൾ കൂടി മരിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികൾ 15 വയസ്സിനു താഴെയുള്ളവരാണെന്നും കൊല്ലപ്പെട്ട അഞ്ചാമന് ഇവരുടെ വീട്ടിൽ ആരംഭിച്ച തർക്കവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും സാക്രമെന്റോ ഷരീഫ് ഓഫീസ് അറിയിച്ചു.
നഗരത്തിലെ ആർഡൻ ആർക്കേഡ് പ്രദേശത്തുള്ള ചർച്ചിൽ വെടിവെപ്പ് നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ്സ്വ യം വെടിവെച്ചുമരിച്ച നിലയിലാണ് പോലീസിന് കാണാൻ കഴിഞ്ഞത്. ചർച്ചിൽ നടന്ന വെടിവെപ്പുമായി വേറെ ആർക്കെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഗാർഹിക തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അമേരിക്കയിലെ തോക്ക് ഉപയോഗിച്ചുള്ള ബുദ്ധിശൂന്യമായ ആക്രമണത്തിന്റെ മറ്റൊരു സംഭവമെന്നാണ് കാലിഫോർണിയ ഗവർണർ ഗെവിൻ ന്യൂസോം പ്രതികരിച്ചത്. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ അമേരിക്കയിൽ പതിവ് സംഭവമായി മാറുകയാണ്. തോക്ക് സംസ്കാരത്തിനെതിരെ ശബ്ദമുയരുന്നുണ്ടെങ്കിലും കൊലപാതകങ്ങൾ തുടർക്കഥയാണ്.