Sorry, you need to enable JavaScript to visit this website.

തൊഴിലാളികളെ ഹുറൂബാക്കിയാൽ ലെവി ഇൻവോയ്‌സ് ഇല്ലാതാകില്ല

റിയാദ് - വിദേശ തൊഴിലാളികളെ ഹുറൂബാക്കുന്നതു മൂലമോ അവരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതു മൂലമോ ലെവി ഇൻവോയ്‌സ് ഇല്ലാതാകില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്നിന് സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവി തുകയുടെ ഇൻവോയ്‌സാണ്  സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്. ജനുവരി ഒന്നിനു ശേഷം തൊഴിലാളികളെ ഹുറൂബാക്കുകയോ സ്‌പോൺസർഷിപ്പ് മാറ്റുകയോ ചെയ്യുക വഴി ലെവി ഇൻവോയ്‌സിൽനിന്ന് രക്ഷപ്പെടാനാകില്ല. ലെവി ഇൻവോയ്‌സ് സ്വകാര്യ സ്ഥാപനങ്ങൾ കൃത്യസമയത്ത് അടക്കണമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 
ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ വർഷം ലെവി അടയ്‌ക്കേണ്ടത്. 
അടുത്ത വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും. 
2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വർക്ക് പെർമിറ്റും നേടുകയോ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുകയോ ചെയ്തവരുടെ വർക്ക് പെർമിറ്റിൽ ഈ വർഷം ശേഷിക്കുന്ന കാലത്തേക്കുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്‌സ് ഇഷ്യു ചെയ്യുന്നത്. നാലും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയും ലെവിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
ലെവി ഇൻവോയ്‌സ് അടക്കുന്നതിനുള്ള സമയം ആറു മാസമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ദീർഘിപ്പിച്ചിട്ടുണ്ട്. ലെവി ഇൻവോയ്‌സ് മൂന്നു തവണകളായി അടക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ മുൻ വർഷങ്ങളിൽ വർക്ക് പെർമിറ്റുകൾ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങൾ പുതിയ നിരക്കിൽ ലെവി അടക്കേണ്ടിവരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ഒന്നിനു മുമ്പായി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുകയോ സ്‌പോൺസർഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി ഇൻവോയ്‌സിൽ കണക്കാക്കില്ല. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികൾക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി ഇൻവോയ്‌സ് ഇഷ്യു ചെയ്യുന്നത്. 

Tags

Latest News