Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്

കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു.

റിയാദ് - ഇനിയും കൂടുതൽ മേഖലകളിലേക്ക് സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങളുമായുള്ള ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വിപണിയിലെ വ്യത്യസ്ത മേഖലകളിൽ സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമം. സൗദികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രമം കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്. സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഇതിനകം തീരുമാനിച്ചതല്ലാത്ത മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കും. ചില്ലറ വ്യാപാര മേഖലയുടെ നടത്തിപ്പും നിയന്ത്രണവും സൗദികൾക്ക് ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനും സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് തൊഴിൽ പരിശീലനവും വായ്പകളും അടക്കമുള്ള സഹായങ്ങൾ മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകും. 

സൗദിവൽക്കരണത്തിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കങ്ങളെ പൊതുവിൽ പിന്തുണക്കുന്നതായി കൂടിക്കാഴ്ചക്കു ശേഷം ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഉയർത്തൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സുകൾ നൽകൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നതിനും ആശ്വാസ നടപടികൾ നേടിയെടുക്കുന്നതിനും ലക്ഷ്യമിട്ടത്. ദേശീയ വാണിജ്യ കമ്മിറ്റി അംഗങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രിയെ കണ്ടത്. എന്നാൽ ഇതിനകം പ്രഖ്യാപിച്ചതല്ലാത്ത കൂടുതൽ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോകുമെന്ന് മന്ത്രി വ്യാപാരികളെ അറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ, ദേശീയ വാണിജ്യ കമ്മിറ്റി പ്രസിഡന്റ് ഡോ. സുലൈമാൻ അൽഉയൈരി, വൈസ് പ്രസിഡന്റുമാരായ ശനാൻ അൽസഹ്‌റാനി, അബ്ദുൽഅസീം തുർക്കിസ്ഥാനി തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

റെന്റ് എ കാർ ഓഫീസുകളിലും കമ്പനികളിലും പത്തു ദിവസത്തിനു ശേഷം സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കും. മാർച്ച് പതിനെട്ടിന് റെന്റ് എ കാർ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കും. മൂന്നു ഘട്ടങ്ങളായി പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും. 

Latest News