VIDEO പാഞ്ഞടുത്ത കാവി സംഘത്തെ ഒറ്റയ്ക്ക് നേരിട്ട മുസ്ലിം വിദ്യാര്‍ത്ഥിനി താരമായി

ബെംഗളുരു- ഹിജാബിട്ട് കോളെജില്‍ വന്നത് തടയാന്‍ ശ്രമിക്കുകയും വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിക്കുകയും ചെയ്ത ഹിന്ദുത്വ അനുകൂലികളായ കാവി സംഘത്തെ ഒറ്റയ്ക്ക് നേരിട്ട മുസ്ലിം വിദ്യാര്‍ത്ഥിനി വൈറല്‍ താരമായി. മാണ്ഡ്യയിലെ പ്രീയൂനിവേഴ്‌സിറ്റി കോളെജില്‍ ചൊവ്വാഴ്ചയാണ് സംഭവം. കോളെജിലേക്ക് പ്രവേശിക്കുന്നത് കാവി ഷാള്‍ അണിഞ്ഞ ഒരു സംഘം പുരുഷന്‍മാര്‍ തടയാന്‍ ശ്രമിക്കുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പാഞ്ഞടുക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കു നേരെ തിരിഞ്ഞ് ഒറ്റയ്ക്ക് അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ മുസ്‌കാന്‍ എന്ന പെണ്‍കുട്ടിയാണ് ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. സ്കൂട്ടറിൽ എത്തിയ മുസ്കാനെ തടയാൻ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ ശ്രമിക്കുകയായിരുന്നു.

കോളെജ് അധികൃതര്‍ ഇടപെട്ട് മുസ്‌കാനില്‍ നിന്ന് കാവി സംഘത്തെ മാറ്റുകയായിരുന്നു. ബുര്‍ഖ അണിഞ്ഞതിനാല്‍ കോളെജിലേക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞാണ് അവര്‍ തടഞ്ഞതെന്ന് മുസ്‌കാന്‍ എന്‍ഡിടിവി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംഭവത്തില്‍ കോളെജ് പ്രിന്‍സിപ്പലും അധ്യാപകരും തനിക്ക് പിന്തുണയും സംരക്ഷണവും നല്‍കിയെന്നും മുസ്‌കാന്‍ പറഞ്ഞു. ഹിന്ദു സഹപാഠികളില്‍ നിന്നും പിന്തുണ ലഭിച്ചു. ഹിജാബിട്ടവര്‍ക്കെതിരെ കാവി ഷാള്‍ അണിഞ്ഞ് പ്രതിഷേധിക്കാന്‍ എത്തിയവരില്‍ 10 ശതമാനം മാത്രമെ ഈ കോളെജിലെ വിദ്യാര്‍ത്ഥികളുള്ളൂവെന്നും ബാക്കിയെല്ലാവരും പുറത്തു നിന്ന് വന്നവരാണെന്നും മുസ്‌കാന്‍ പറഞ്ഞു. 

ഒരു കഷണം തുണിയുടെ പേരില്‍ അവര്‍ ഞങ്ങളുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്. ഞ്ങ്ങളുടെ മുന്‍ഗണന വിദ്യാഭ്യാസത്തിനാണ്. ഞങ്ങള്‍ സാധാരണ ബുര്‍ഖ ധരിച്ചാണ് വരാറുള്ളത്. ഞാന്‍ ക്ലാസില്‍ കയറിയാല്‍ ബുര്‍ഖ മാറ്റി ഹിജാബ് മാത്രമാണ് ധരിക്കാറുള്ളത്. മുസ്ലിം പെണ്‍കുട്ടി ആയതിനാല്‍ തലമറക്കല്‍ നിര്‍ബന്ധമാണ്- മുസ്‌കാന്‍ പറഞ്ഞു. 

ഇത് തുടങ്ങിയത് ഒരാഴ്ച മുമ്പ് മാത്രമാണ്. പ്രിന്‍സിപ്പല്‍ ഒന്നും പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ളവരാണ് ഇതു തുടങ്ങിയത്. തട്ടമിടാനുള്ള അവകാശത്തിനു വേണ്ടി ഞങ്ങള്‍ പ്രതിഷേധം തുടരും. എനിക്ക് ഒരു സുരക്ഷാ പ്രശ്‌നവും ഇല്ലെന്നും രാവിലെ മുതല്‍ എല്ലാവരും വിളിച്ച് പിന്തുണ നല്‍കുന്നുണ്ടെന്നും മുസ്‌കാന്‍ പറഞ്ഞു. 

Latest News