വാവ സുരേഷിന് വീടുവെക്കാന്‍ ധാരണാപത്രമായി, പ്രശംസയി്ല്‍ മൂടി മന്ത്രി വാസവന്‍

തിരുവനന്തപുരം-  വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുക.

എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങളെന്നും കിട്ടിയ പുരസ്‌കാരങ്ങള്‍പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീടാണിതെന്നും കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.  

'സുരേഷിന്റെ പ്രവൃത്തികള്‍ തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിര്‍മിക്കുക. വീടിന്റെ നിര്‍മാണം ഒരുദിവസം പോലും നിര്‍ത്തിവെക്കില്ലെന്നും മന്ത്രി പറഞ്ഞു. വാവാ സുരേഷ് ആശുപത്രിയില്‍ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയില്‍ പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നു' - മന്ത്രി വാസവന്‍ വെളിപ്പെടുത്തി.

അടുത്ത ദിവസം എന്‍ജിനീയര്‍ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

വാവ സുരേഷ് മൃഗസ്‌നേഹിയും മനുഷ്യസ്‌നേഹിയുമാണ്, അത് വിമര്‍ശകര്‍ കാണാതെ പോകുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കണ്‍മുന്നില്‍ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു.

ഫോറസ്റ്റുകാര്‍ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാല്‍ തന്നെ കൃത്യമായി പിടിച്ച് വനത്തില്‍ കൊണ്ടുപോകുന്നുവെന്നതിനെന്താണ് ഉറപ്പ്. അദ്ദേഹം ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് എനിക്ക് വന്നത്. അദ്ദേഹത്തെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമായി മാത്രം അതിനെ കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

പാമ്പിനെ സുരേഷ് വിളിക്കുന്നത് അതിഥിയെന്നാണ്. അങ്ങനെ പിടിക്കുന്നവയെ അദ്ദേഹം വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്‌നേഹിയാണ് അദ്ദേഹം. അതുകൊണ്ട് ഒരാള്‍ നന്മ ചെയ്താല്‍ അതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

 

 

Latest News