തിരുവനന്തപുരം- ഇടതു കോട്ടയിൽ സിപിഎമ്മിനെ തറപറ്റിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം ഇനി അവശേഷിക്കുന്ന സിപിഎം ശക്തി കേന്ദ്രമായ കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. ചെങ്ങന്നൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുതിർന്ന നേതാവ് പി എസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ബിജെപി ക്യാമ്പിൽ ത്രിപുര ജയം വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതു മുതലെടുത്ത് കഴിഞ്ഞ തവണ 42,000 വോട്ടുനേടിയ ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത് വിജയമാണ്.
സിപിഎം എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ പിള്ള കൂടുതൽ വോട്ടു പിടിച്ചത് രണ്ടു തവണ എംഎൽഎയായ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ പരാജയത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി നേടിയ വോട്ടും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവായിരുന്നു. മൂന്ന് മൂന്നണികളും പ്രധാന്യത്തോടെ കാണുന്ന മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് ബിജെപി കാര്യമായി തന്നെയാണ് എടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നേരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേരിട്ട് പ്രചാരണത്തിനെത്തിയാൽ പോലും അത്ഭുതപ്പെടാനില്ലെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.