റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വർധിപ്പിക്കാൻ ചെലവ് കുറഞ്ഞ മറ്റു മാർഗങ്ങൾ ഉണ്ടെന്നിരിക്കേ റൺവേ നീളം കുറച്ചു റെസ നീളം വർധിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. 2860 മീറ്ററിൽ നിന്ന് റൺവേ 300 മീറ്റർ കുറക്കുമ്പോൾ 2560 മീറ്ററായി കുറയും. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും അധികൃതർ മുൻകൈയെടുത്ത് ഒരു വിമാനത്താവളത്തിന്റെ റൺവേ വെട്ടിച്ചുരുക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് 1498 ൽ വാസ്‌കോ ഡ ഗാമ വന്നിറങ്ങിയത് ആഗോള സഞ്ചാരത്തിന് പുതിയ പാതയൊരുക്കി. ഇബ്‌നുബത്തൂത്ത വന്നിറങ്ങിയ കാലത്ത് തന്നെ തിരക്കേറിയ തുറമുഖ നഗരമായിരുന്നു കോഴിക്കോട്. പുരാതന കാലം മുതൽ അറബികളുമായും ചൈനക്കാരുമായും മലബാർ തീരങ്ങൾക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നു. കുരുമുളകും ഏലവും മറ്റും മലബാറിന്റെ ഖ്യാതി ദൂരദിക്കുകളിൽ എത്തിച്ചിരുന്നു.
ധനാഢ്യരായ കച്ചവടക്കാരുടെ പട്ടണമെന്നാണ് ഇബ്‌നുബത്തൂത്ത കോഴിക്കോടിനെ വിശേഷിപ്പിച്ചത്. നങ്കൂരമിടുന്ന കപ്പലുകളിലെ ചരക്കുകൾ മുഴുവൻ ഒറ്റക്ക് വാങ്ങാനും അത്ര തന്നെ ചരക്കുകൾ കപ്പലിൽ കയറ്റി അയക്കാനും ശേഷിയുള്ള വ്യാപാരികളെ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. നഗരത്തിൽ വ്യാപാരത്തിനെത്തിയ നിരവധി ചൈനക്കാരെയും ഇബ്‌നുബത്തൂത്ത കണ്ടിരുന്നു. സത്യസന്ധതയും സുരക്ഷിതത്വവും ഈ തുറമുഖത്തിന്റെ മുഖമുദ്രകളായിരുന്നു.
ആയിരം പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന കപ്പലുകളും കോഴിക്കോട്ട് നങ്കൂരമിട്ടവയിലുൾപ്പെട്ടിരുന്നു. കുരുമുളകും ഏലവും മറ്റും മലബാറിന്റെ ഖ്യാതി ദൂരദിക്കുകളിൽ പരത്തിയിരുന്നു. വടക്ക് കവ്വായി മുതൽ വെളിയംകോട് വരെ ചെറുതും വലുതുമായ നിരവധി തുറമുഖങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായിരുന്ന കോഴിക്കോടിന് പുറമെ പ്രതിവർഷം 6 ലക്ഷം ടൺ ചരക്കുകൾ കയറ്റിറക്കുമതി ചെയ്തിരുന്ന തലശ്ശേരിയും രണ്ട് ലക്ഷം ടൺ കയറ്റിറക്കുമതി ഉണ്ടായിരുന്ന വടകരയും തുറമുഖങ്ങളിൽ ഉൾപ്പെടുന്നു. കാലക്രമേണ കടൽ ആകാശത്തിന് വഴിമാറിയപ്പോൾ പണ്ടുണ്ടായിരുന്ന വാണിജ്യ പ്രാധാന്യം ഉത്തര കേരളത്തിന് നഷ്ടമായി. ഉത്തര കേരളം വിദേശ വ്യാപാരികൾക്ക് അപ്രാപ്യമായി. ആഗോള തലത്തിൽ പരസ്പരം ആശ്രയിച്ച് കഴിയുന്ന ആധുനിക യുഗത്തിൽ പ്രാപ്യത ഒരു പ്രധാന ഘടകം തന്നെയാണ്.
കാലപ്രവാഹത്തിൽ കപ്പലുകളുടെ സ്ഥാനം വിമാനങ്ങൾക്കായി. നാട്ടുകാരുടെ ഭരണം നിലവിൽ വന്ന് നീണ്ട നിരവധി വർഷങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് മലബാറിൽ വിമാനത്താവളം യാഥാർഥ്യമായത്. 1988 ഏപ്രിൽ പതിമൂന്നാണ് കരിപ്പൂരിൽ യന്ത്രപ്പക്ഷി വന്നിറങ്ങിയ സുവർണ ദിനം. നാല് ദശാബ്ദക്കാലത്തെ പരിശ്രമത്തിന്റെ ഫലപ്രാപ്തിയായി വ്യോമ ഭൂപടത്തിൽ ഉത്തര കേരളവും സ്ഥാനം പിടിച്ചു. 23 കോടി രൂപ ചെലവിലാണ് ഈ വിമാനത്താവളം നിർമിച്ചത്.
ഇന്ത്യൻ എയർലൈൻസ് വിമാനം കരിപ്പൂരിലെ ടാർമക്കിൽ വന്നിറങ്ങിയത് മലബാറിൽ പുതുയുഗപ്പിറവിയുടെ നാന്ദി കുറിച്ചു.
അതു കഴിഞ്ഞ് 92 ഫിബ്രുവരി 15 ന് ആദ്യ അന്താരാഷ്ട്ര വിമാനമായി കാലിക്കറ്റ് - ഷാർജാ റൂട്ടിലെ ഇന്ത്യൻ എയർലൈൻസ് വിമാനം പറന്നുയർന്നത് വളർച്ചയിലെ ആദ്യ നാഴികക്കല്ലായി. ആഴ്ചയിൽ മൂന്ന് തവണ എന്ന തോതിലാണ് ഇത് തുടങ്ങിയത്. കനത്ത വരുമാനം കണക്കിലെടുത്ത് 92 സെപ്റ്റംബർ നാല് മുതൽ ഇന്ത്യൻ എയർലൈൻസ് ഇതിനെ നിത്യേനയുള്ള ഫ്‌ളൈറ്റാക്കി മാറ്റി.
വളരെ പെട്ടെന്ന് തിരക്കേറിയ ഒരു വിമാനത്താവളമായി മാറാൻ കാലിക്കറ്റ് എയർപോർട്ടിന് സാധിച്ചു. സാധാരണക്കാരുടെ വിമാനത്താവളമാണിതെന്ന് ഇവിടത്തെ യാത്രയയപ്പിന്റെയും സ്വീകരണങ്ങളുടെയും ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ പാതിയിലേറെയും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണെന്ന് സർക്കാരിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു.
കോഴിക്കോട്ടെ 6000 അടി നീളമുള്ള റൺവേയിൽ എ 320 വിമാനങ്ങൾക്ക് മാത്രമേ ലാന്റ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
വലിപ്പമേറിയ എ 310, എ 300 തുടങ്ങിയ വിമാനങ്ങൾക്കും ലാന്റ് ചെയ്യാൻ പാകത്തിലാണ് റൺവേ 9000 അടിയായി വർധിപ്പിക്കുന്ന ജോലി തുടങ്ങിയത്. ഇതോടൊപ്പം രാത്രികാലങ്ങളിൽ വിമാനങ്ങൾക്ക് ലാന്റ് ചെയ്യാൻ പാകത്തിൽ നൈറ്റ് ലാന്റിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനും ഇൻസ്ട്രുമെന്റൽ ലാന്റിംഗിനുമൊക്കെ ഉദ്ദേശിച്ചിരുന്നു. ഇതിനൊക്കെ കൂടി മൊത്തം 60 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയാണ് യൂസേഴ്‌സ് ഫീ ഏർപ്പെടുത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന്, മുമ്പു പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. ഉത്തർപ്രദേശുകാരനായ അമിതാഭ് കാന്ത് കോഴിക്കോട്ട് ജില്ലാ കലക്ടറായിരുന്ന വേളയിൽ 1994 ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടു വെച്ചത്.
വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം. അറുപത് കോടി രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. അന്നത്തെ കോഴിക്കോട് എം.പി കെ. മുരളീധരനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതിബദ്ധതയോടെ രംഗത്തിറങ്ങി. എയർബസ് എ 300, എ 310 വിമാനങ്ങൾക്കു പോലും സർവീസ് നടത്താൻ പാകത്തിൽ റൺവേ വകസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങൾ യാഥാർഥ്യമായി. ഹജ് വേളയിൽ സൗദി എയർലൈൻസ് ജംബോ വിമാനങ്ങൾ സർവീസ് നടത്തി.
എയർ ഇന്ത്യക്കും ജിദ്ദ സെക്ടറിൽ ജംബോ വിമാന സർവീസുണ്ടായിരുന്നു. കോമൺവെൽത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലബാറിലെ യാത്രക്കാരുടെ മതിപ്പ് പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് എമിറേറ്റ്‌സും സൗദിയയും ഖത്തറും കാലിക്കറ്റിലേക്ക് വലിയ വിമാനങ്ങൾ പറത്തി. കോവിഡ് പ്രതിസന്ധിക്കിടയിൽ പോലും 34 ലക്ഷം യാത്രക്കാരാണ് കരിപ്പൂർ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ എട്ടാം സ്ഥാനവും കോവിഡ് കാലയളവിൽ ട്രാഫിക്കിൽ നാലാം സ്ഥാനവുമാണ് കോഴിക്കോടിന്. പ്രതിസന്ധി കഴിഞ്ഞാൽ ഗൾഫിന് പുറമെ മലേഷ്യ, സിംഗപ്പൂർ, യു.കെ, യു.എസ് സെക്ടറിൽ വരെ വിമാനങ്ങൾ വരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ റൺവേ മുറിച്ചു മാറ്റാനുള്ള തീരുമാനം. രണ്ടു വശത്തു നിന്നുമായി മുന്നൂറ് മീറ്റർ കുറക്കുന്നതോടെ വൈഡ് ബോഡി വിമാനങ്ങൾ തിരിച്ചു വരില്ലെന്നുറപ്പായി.
റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വർധിപ്പിക്കാൻ ചെലവ് കുറഞ്ഞ മറ്റു മാർഗങ്ങൾ ഉണ്ടെന്നിരിക്കേ റൺവേ നീളം കുറച്ചു റെസ നീളം വർധിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. 2860 മീറ്ററിൽ നിന്ന് റൺവേ 300 മീറ്റർ കുറക്കുമ്പോൾ 2560 മീറ്ററായി കുറയും. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും അധികൃതർ മുൻകൈയെടുത്ത് ഒരു വിമാനത്താവളത്തിന്റെ റൺവേ വെട്ടിച്ചുരുക്കുന്നത്.
കോഴിക്കോട് വിമാനത്താവളം ഇല്ലാതാക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്. വൈഡ് ബോഡി ഇറക്കാൻ വിലക്ക് വന്നതോടെ ഗൾഫിലെ പ്രമുഖ എയർലൈനുകൾ ഒന്നൊന്നായി പിന്മാറി. സംസ്ഥാനത്തെ ഹജ് യാത്രക്കാരിൽ 85% കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹജ് ഹൗസും കോഴിക്കോടാണ്. വലിയ വിമാനങ്ങൾ ഇല്ലാതാവുന്നതോടെ ഹജ് സർവീസ് എന്നെന്നേക്കുമായി നഷ്ടപ്പെടും. 2020 ലെ എയർ ഇന്ത്യ അപകടം എടുത്തുകാട്ടിയാണ് കാലിക്കറ്റിന്റെ ചിറകുകൾ തൽപരകക്ഷികൾ ഒന്നൊന്നായി അരിയുന്നത്. ഇമാസ് (എൻജിനിയേഡ് മെറ്റീരിയൽസ് അറസ്റ്റിങ് സിസ്റ്റം) ഏർപ്പെടുത്തിയാൽ റൺവേ വെട്ടിച്ചുരുക്കാതെ വലിയ വിമാനങ്ങൾക്ക് കാലിക്കറ്റിൽ ഇറങ്ങാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനാണെങ്കിൽ താരതമ്യേന കുറഞ്ഞ ചെലവേ വരികയുള്ളൂ. കാലിക്കറ്റിന്റെ റൺവേയ്ക്കടുത്തുള്ള ഭാഗത്ത് മണ്ണിട്ട് നികത്താൻ 800 കോടി രൂപ ചെലവ് വരുമെന്ന് അധികൃതർ കണക്കാക്കിയിടത്താണ് നൂറ് കോടിയിൽ താഴെ ചെലവാക്കി ഇമാസ് സംവിധാനമുണ്ടാക്കാനാവുക. ഉറങ്ങുന്നവനെയല്ലേ വിളിച്ചുണർത്താൻ പറ്റൂ, ഉറക്കം നടിക്കുന്നവൻ സ്വകാര്യ വിമാനത്താവളങ്ങളെ താലോലിച്ചു വളർത്തും.