പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു, രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് വിളിച്ചറിയിക്കുമെന്ന് മോഡി

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, എല്ലാ എം.പിമാരെയും സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ കാണിക്കുന്നതായിരിക്കും ഈ സമ്മേളനമെന്ന് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണം ശക്തിപ്രാപിക്കുന്നതിനിടയിലാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദം ഇന്ന് ആരംഭിക്കുന്നത്. ലോക്സഭയുടെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗം കഴിഞ്ഞ് അരമണിക്കൂറിനുശേഷം ലോക്സഭ നടപടികള്‍ ആരംഭിക്കും. ബജറ്റ് സെഷന്‍ ഏപ്രില്‍ 8 ന് സമാപിക്കും, അതില്‍ ആദ്യ ഭാഗം ഫെബ്രുവരി 11 വരെ നീണ്ടുനില്‍ക്കും. ബജറ്റ് വിഹിതം സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിക്കുന്നതിനാല്‍ ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 13 വരെ ഇടവേളയുണ്ടാകും. നാളെയാണ് ബജറ്റ് അവതരണം.

അതേസമയം, പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണയ്ക്കെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഞായറാഴ്ച ലോക്സഭയില്‍ നോട്ടീസ് നല്‍കി. രാജ്യസഭയിലും സമാനമായ നോട്ടീസ് നല്‍കും. മോഡി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും സുപ്രീം കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുകയും ചെയ്തതായി വ്യക്തമായിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു,

 

Latest News