കോവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി- മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം- കോവിഡ് മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐസിയു, വെന്റിലേറ്റര്‍ ഉപയോഗവും കൂടുന്നില്ല.
മൂന്നാം തരംഗത്തില്‍ രാജ്യത്ത് സമൂഹവ്യാപമുണ്ടായിട്ടുണ്ട്. കേരളത്തിലും അതുണ്ടാകാം. ലക്ഷണമില്ലാതെ പോസിറ്റിവ് ആയ ആളുകളുണ്ടെന്നും  മന്ത്രി വിശദീകരിച്ചു. നിലവില്‍ രോഗികളില്‍ 3.6 ശതമാനംപേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. അടുത്ത മാസം രണ്ടാം വാരത്തോടെ കേസുകള്‍ താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വ്യക്തമാക്കി.  രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇനി ക്വറന്റീന്‍ ആവശ്യമില്ല. കോവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വറന്റൈന്‍ മതിയാകും. രോഗനിര്‍ണയത്തിന് ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി-കണ്‍സള്‍ട്ടേഷന് വേണ്ടി ഉപയോഗിക്കും. സന്നദ്ധ സേവനത്തിന് രണ്ട് മാസത്തേക്ക് ഡോക്ടര്‍മാരെ നിയോഗിക്കും.

മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബാധിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു. ഗര്‍ഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണം നല്‍കും.
 

 

Latest News