38 ദിവസത്തിനകം താണ്ടിയത് 4800 കിലോ മീറ്റർഅബുദാബി- സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യങ്ങളെകുറിച്ച് ബോധവൽക്കരിക്കുന്നതിനായി അറ്റ്‌ലാൻറ്റിക് സമുദ്രത്തിന് കുറുകെ 4800 കിലോമീറ്റർ തുഴഞ്ഞ് മൂന്ന് യു.എ.ഇ പ്രവാസികൾ ചരിത്രം സൃഷ്ടിച്ചു. 38 ദിവസവും 13 മിനിറ്റും നീണ്ടുനിന്ന യാത്രയിലൂടെ 70,000 ദിർഹം സമാഹരിച്ച സംഘം, ഈ തുക യു.എ.ഇ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ സമുദ്ര സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് കൈമാറുമെന്നും അറിയിച്ചു.
ടാലിസ്‌കർ വിസ്‌കി അറ്റ്ലാന്റിക് ചാലഞ്ചിന്റെ ഭാഗമായി ടോബി കെൻഡൽ (36), സാമുവൽ മോറിസ് (38), വില്യം ഡ്രൂ (37) എന്നിവരടങ്ങുന്ന ടീം പെനിൻസുല എന്ന സംഘമാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. ഡിസംബർ 21 ന് സ്പെയിനിലെ ഏറ്റവും ചെറിയ ദ്വീപായ ലാ ഗോമേരയിൽനിന്ന് യാത്ര ആരംഭിച്ച് ആന്റിഗ്വയിലെ നെൽസൺസ് ഡോക്ക്യാർഡിൽ യാത്ര അവസാനിപ്പിച്ചു.
ലോകമഹാ സമുദ്രങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക്കിന്റെ വർധിച്ചുവരുന്ന അളവിനെ കുറിച്ചും അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന നാശത്തെ കുറിച്ചും സമൂഹത്തിൽ അവബോധം വളർത്തുക എന്നതാണ് ഇത്തരം സാഹസിക വെല്ലുവിളി ഏറ്റെടുക്കുന്നതിന് പിന്നിലെ പ്രധാനലക്ഷ്യമെന്ന് സാമുവൽ മോറിസ് പറഞ്ഞു. 38 ദിവസത്തെ യാത്രക്കിടെ 11 കിലോ ഭാരം കുറഞ്ഞതായും ആന്റിഗ്വയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഓരോ വർഷവും കുറഞ്ഞത് 14 മില്യൺ ടൺ പ്ലാസ്റ്റിക്ക് സമുദ്രത്തിൽ പതിക്കുന്നുവെന്നും അവ സമുദ്രജീവികൾക്ക് വലിയതോതിൽ അപകടങ്ങൾ വരുത്തിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. 13 വർഷമായി യു.എ.ഇയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി പ്രവർത്തിക്കുകയാണ് മോറിസ്.
ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം പ്രകൃതിയെ അനുഭവിച്ചുവെന്നും തിമിംഗലങ്ങൾ, സ്രാവുകൾ, കടലാമകൾ, പക്ഷികൾ എന്നിവയുമായി വളരെ അടുത്ത് സമ്പർക്കം പുലർത്താൻ സാധിച്ചുവെന്നും കരയിൽ നിന്ന് ഒരിക്കലും സാധ്യമാവാത്ത കാഴ്ചാനുഭൂതികളാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. യാത്രക്ക് വേണ്ടി രണ്ടുവർഷത്തെ കഠിന പ്രയത്‌നം വേണ്ടിവന്നുവെന്നും ദിവസവും കാർഡിയോ, ജിം പരിശീലനങ്ങളിൽ ഏർപ്പെട്ടതായും സംഘാംഗങ്ങൾ വെളിപ്പെടുത്തി.