സി.ഐ അടക്കം പോലീസ് സംഘത്തെ തടഞ്ഞുവെച്ചു; ജീപ്പ് തകര്‍ത്തു

ആലപ്പുഴ- വണ്ടാനം പടിഞ്ഞാറ് മദ്യപസംഘം ബഹളം വെക്കുന്നെന്നറിഞ്ഞ് പോയ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സി.ഐ പ്രതാപന്ദ്രനെയും 4 പോലീസുകാരെയും പ്രദേശവാസികള്‍ മണിക്കൂറോളം തടഞ്ഞുവെച്ചു.  വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുന്നപ്ര പൊലിസ് സ്ഥലത്തെ കുരിശടിക്കു സമീപം ഇരുന്ന 2 യുവാക്കളെ ജിപ്പില്‍ കയറ്റി. ഇതു കണ്ട സമീപത്തെ വിവാഹ വീട്ടില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള 50 ഓളം പേരെത്തി പോലീസ് ജീപ്പ് തടഞ്ഞു. യുവാക്കളെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഘര്‍ഷത്തില്‍ 2 ജീപ്പുകളുടെ ചില്ലുകള്‍ തകര്‍ത്തെന്നും, 3 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും പുന്നപ്ര പോലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് പീറ്ററെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം ഉണ്ടാക്കിയ നാലു പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായാണ് വിവരം

 

Latest News