റിയാദ് - ഉത്തര സൗദിയിലെ തുറൈഫിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് മുപ്പതു വർഷത്തിനിടെ സൗദിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പ്. തുറൈഫിൽ ബുധനാഴ്ച കുറഞ്ഞ താപനില മൈനസ് ആറു ഡിഗ്രിയായിരുന്നു. ചൊവ്വാഴ്ച തുറൈഫിൽ രേപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് അഞ്ചു ഡിഗ്രി യായിരുന്നു. അറാറിൽ മൈനസ് നാലു ഡിഗ്രിയായും താപനില കുറഞ്ഞു.
സൗദിയിൽ ഈ വാരാന്ത്യം വരെ അതിശൈത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. തുറൈഫിൽ ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് പ്ലാസ്റ്റിക് പൈപ്പിൽ നിന്ന് വെള്ളത്തിനു പകരം ഐസ് കട്ടകൾ പുറത്തുവരുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇന്ത്യക്കാരൻ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തബൂക്കിൽ കനത്ത മഞ്ഞുവീഴ്ചക്കും മൂടൽ മഞ്ഞിനുമിടെ മരുഭൂമിയിലൂടെ ഒട്ടകക്കൂട്ടം നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.