അഖിലേഷ് യദാവിന് തിരിച്ചടി; സഹോദരന്റെ ഭാര്യ ബി.ജെ.പിയില്‍

ലഖ്‌നൗ- സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സഹോദരഭാര്യ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുലായം സിംഗ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.

ബി.ജെ.പിയില്‍നിന്ന് മന്ത്രിമാരും എം.എല്‍.എമാരും സമാജ് വാദി പാര്‍ട്ടിയിലേക്ക് കൂറുമാറുന്നതിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി അപര്‍ണയാദവിന്റെ ബി.ജെ.പി പ്രവേശം. മൂന്ന് സംസ്ഥാന മന്ത്രിമാരെ നഷ്ടപ്പെട്ടിരിക്കെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ ഇത് ബി.ജെ.പിക്ക് വലിയ നേട്ടമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പടുന്നു. സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സെയ്‌നി, ദാരാ സിംഗ് ചൗഹാന്‍ എന്നിവരാണ് ബി.ജെ.പിക്ക് കനത്ത തരിച്ചടി നല്‍കി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മന്ത്രിമാര്‍. വിനയ് ശക്യ, രോഷന്‍ലാല്‍ വര്‍മ, മുകേഷ് വര്‍മ, ഭഗവതി സാഗര്‍ എന്നിവര്‍ ബി.ജെ.പി വിട്ട എം.എല്‍.എമാരില്‍ ഉള്‍പ്പെടുന്നു.

പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്ന അപര്‍ണ യാദവ് 2017 ല്‍ ലഖ്‌നൗവില്‍ മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പിയുടെ റിത ബഹുഗുണ ജോഷയുമായി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചാണ് റിത ബഹുഗുണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നത്.

സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രവര്‍ത്തിക്കുന്ന അപര്‍ണയുടെ ബിഅവേര്‍ എന്ന സംഘടന പശുക്കള്‍ക്ക് ഷെര്‍ട്ടറുകളും ഒരുക്കുന്നുണ്ട്. പ്രധാനമന്ത്രി മോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്്താവനകള്‍ക്ക് പിന്നാലെയാണ് അപര്‍ണ ബി.ജെ.പിയില്‍ ചേര്‍ന്നത്.

 

Latest News