Sorry, you need to enable JavaScript to visit this website.

നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടനിലെ കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെ

ലണ്ടൻ- നീണ്ട ഇടവേളയ്ക്കു ശേഷം യു.കെയിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ രണ്ട് ലക്ഷം കേസുകൾ വരെ വന്ന ശേഷം ഏതാനും ദിവസങ്ങളായി കുറഞ്ഞു വരുന്ന കേസുകൾ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തിൽ താഴെയെത്തി. 99,952 പോസിറ്റിവ് ടെസ്റ്റുകളാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിന്നും 44 ശതമാനം കുറവാണ് ഇതിൽ സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും കോവിഡ് കേസുകൾ താഴുന്നുവെന്നാണ് സൂചന.  കേസുകൾ ഒരുപോലെ താഴേക്ക് പോകുന്ന സാഹചര്യത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നുവെന്നാണ് വിലയിരുത്തൽ. ദൈനംദിന ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞ നിലയിലാണ്. ജനുവരി 10 ലെ കണക്കുകൾ പ്രകാരം 2423 പുതിയ അഡ്മിഷനുകളാണ് ഉണ്ടായിട്ടുള്ളത്. മാസത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ പ്ലാൻ ബി വിലക്കുകൾ പുനഃപരിശോധിക്കുമ്പോൾ കോവിഡ് പാസ്‌പോർട്ടും വർക്ക് ഫ്രം ഹോം നിബന്ധനകളും റദ്ദാക്കാൻ മന്ത്രിമാർ ഒരുങ്ങുന്നതായി സൂചനയുണ്ട്. അതേസമയം മരണസംഖ്യ വീണ്ടും ഉയരുകയാണ്. 270 പേരുടെ മരണമാണ് ഒടുവിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചിരട്ടി കുറവാണ് ഇപ്പോഴത്തെ മരണങ്ങൾ. അതേസമയം വേനലിൽ  കോവിഡ് കേസുകളും ആശുപത്രി പ്രവേശനങ്ങളും വർധിക്കുമെന്നാണ് പ്രവചനം.
 തരംഗം കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും ആളുകളുടെ സമ്പർക്കം വർധിക്കുകയും വാക്‌സിൻ പ്രതിരോധം കുറയുകയും ചെയ്യുമ്പോൾ കേസുകൾ ഉയരുമെന്നാണ് വിലയിരുത്തൽ. 

Latest News