ന്യൂദൽഹി- സ്വകാര്യ കമ്പനികളിൽ നിന്ന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗെയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) ഇ.എസ് രംഗനാഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കേസിൽ ഇടനിലക്കാരനും വ്യവസായികളും ഉൾപ്പടെ അഞ്ച് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനികളിൽ നിന്ന് കൈക്കൂലി വാങ്ങി പെട്രോ കെമിക്കത്സ് ഉത്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് അനുവദിച്ചു എന്നാണ് കേസ്.
ദൽഹിയിൽ ഉൾപ്പടെ എട്ടു സ്ഥലങ്ങളിലും രംഗനാഥന്റെ ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. രംഗനാഥിന്റെ വസതിയിൽ ഉൾപ്പടെ നടത്തിയ റെയ്ഡിൽ രണ്ടര കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയതായി സിബിഐ വക്താവ് ആർ.സി ജോഷി പറഞ്ഞു.
ഇടനിലക്കാരായ പവൻ ഗൗർ, ഡൽഹിയിലെ റിഷഭ് പോളികെം പ്രൈവറ്റ് ലിമിറ്റഡ് എം.പി രാജേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത് രംഗനാഥനൊപ്പം അറസ്റ്റിലായത്. ഇവർ വഴിയാണ് സ്വകാര്യ കമ്പനികളിൽ നിന്ന് ഇയാൾ കൈക്കൂലി സമാഹരിച്ചിരുന്നത്. കൈക്കൂലി വാങ്ങി പകരം ഗെയിലിന്റെ ഉത്പന്നങ്ങൾക്ക് അനധികൃത ഡിസ്‌കൗണ്ട് നൽകിയാണ് ഇയാൾ സ്വകാര്യ കമ്പനികൾക്കു നൽകിയിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സിബിഐ ഒരുക്കിയ കെണിയിൽ പത്തു ലക്ഷം രൂപ കൈക്കൂലിയുമായി ആദ്യം ഇടനിലക്കാരാണ് പെട്ടത്. തൊട്ടു പിന്നാലെ രംഗനാഥനെയും പിടികൂടുകയായിരുന്നു. രാമകൃഷ്ണൻ നായർ, സൗരഭ് ഗുപ്ത എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു രണ്ട് പേർ.
ക്രിമിനൽ ഗൂഡാലോചന, അഴിമിതി വിരുദ്ധ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.