Sorry, you need to enable JavaScript to visit this website.

വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; സ്ത്രീയും മകനും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം- വിഴിഞ്ഞത്ത് വയോധിക തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതികള്‍ അറസ്റ്റില്‍.  മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75) ആണ് മൂന്നു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ അയല്‍പക്കത്ത് മുല്ലൂര്‍ സ്വദേശി ശ്രീകുമാറിന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വീട് മാറിപ്പോകുമെന്ന് വീട്ടുടമയെ പ്രതികള്‍ അറിയിച്ചിരുന്നു. വൈകീട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍, വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവെങ്കിലും അനക്കമില്ലായിരുന്നു. വീട് തുറന്ന് നോക്കിയപ്പോഴാണ് വരാന്തയിലെ തട്ടിനുമുകളില്‍ നിന്ന് രക്തം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികളെ വിളിച്ചുവരുത്തി നോക്കിയപ്പോള്‍ തട്ടിനുമുകളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
വിഴിഞ്ഞം പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ താമസിച്ചിരുന്ന റഫീക്ക, മകന്‍, റഫീക്കയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിച്ചു. ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്നു കരുതി അവരുടെ ബന്ധുക്കളും എത്തിയിരുന്നു.
 പോലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തി. പോലീസ് സംഘമെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തുള്‍പ്പെട്ട പോലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം  തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.  മൃതശരീരം വീടിന്റെ തട്ടിലേയ്ക്ക് കയറ്റിവെച്ചശേഷം പ്രതികള്‍ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.
ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കി. വളയും മോതിരവും വിഴിഞ്ഞത്തുള്ള സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
റഫീക്കാബീവിയും സുഹൃത്തും തമ്മില്‍ ഒരാഴ്ചയ്ക്കു മുന്‍പ് വീട്ടില്‍ വച്ച് വഴക്കുനടക്കുകയും വീട്ടിലെ വാതിലുകളും ഫര്‍ണിച്ചറും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വീട്ടുടമയുടെ മകന്‍ പറഞ്ഞു. സനല്‍കുമാര്‍, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കള്‍.

 

Latest News