Sorry, you need to enable JavaScript to visit this website.

ഖനന മേഖലയിൽ മൂന്നു ലൈസൻസുകൾ ടെണ്ടറിലൂടെ അനുവദിക്കും -മന്ത്രി

റിയാദ് - സൗദിയിൽ ഖനന മേഖലയിൽ ഈ വർഷം മൂന്നു ലൈസൻസുകൾ ടെണ്ടറിലൂടെ അനുവദിക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. അൽഖുവൈഇയയിലെ അൽഖുനൈഖിയ ഖനി അടക്കമുള്ള പദ്ധതികൾക്കുള്ള ലൈസൻസുകളാണ് ടെണ്ടറിലൂടെ അനുവദിക്കുക. അൽഖുനൈഖിയ ഖനിയിൽ 2.6 കോടി ടൺ സിങ്ക്, ചെമ്പ് അയിര് ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്.
2030 ഓടെ ഖനന മേഖലയിലേക്ക് 17,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2021 ജനുവരിയിൽ നിലവിൽ വന്ന പുതിയ ഖനന നിയമം അനുസരിച്ച് ഖനന നിക്ഷേപ ലൈസൻസുകൾ അനുവദിക്കും. സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ഖനന മേഖലയിൽ വിദേശ നിക്ഷേപം വേഗത്തിലാക്കാൻ പുതിയ നിയമം ലക്ഷ്യമിടുന്നു. അൽഖുനൈഖിയ ഖനി ലൈസൻസ് ആണ് ആദ്യമായി ടെണ്ടറുകളിലൂടെ അനുവദിക്കുക. ഈ വർഷം ആദ്യ പാദാവസാനത്തിലോ രണ്ടാം പാദത്തിന്റെ തുടക്കത്തിലോ അൽഖുനൈഖിയ ഖനി ലൈസൻസ് അനുവദിക്കാനുള്ള നടപടികൾ ആരംഭിക്കും. പ്രീ-ക്വാളിഫിക്കേഷൻ അടക്കമുള്ള ടെണ്ടർ പ്രക്രിയ പൂർത്തിയാക്കാൻ ആറു മാസത്തോളമെടുക്കും. മറ്റു രണ്ടു ഖനന പ്രദേശങ്ങളുടെ ലൈസൻസുകളും സമാന രീതിയിൽ ഈ വർഷം ടെണ്ടറുകൾ ക്ഷണിച്ച് നൽകും.
സൗദിയിൽ 2030 ഓടെ ഖനന മേഖലയിൽ 17,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് ശ്രമം. സൗദി ഗവൺമെന്റ് കമ്പനിയായ മആദിൻ അടക്കം പ്രാദേശിക, വിദേശ കമ്പനികൾ ഖനന മേഖലയിൽ നിക്ഷേപങ്ങൾ നടത്തും. പുതിയ നിക്ഷേപങ്ങൾ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഖനന മേഖലയുടെ പ്രതിവർഷ സംഭാവന 1700 കോടി ഡോളറിൽ നിന്ന് 6400 കോടി ഡോളറായി ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
200 കോടി റിയാൽ ചെലവഴിച്ച് നടപ്പാക്കുന്ന അൽഖുനൈഖിയ ഖനി പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും രണ്ടായിരം മുതൽ മൂവായിരം വരെ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധാതുവിഭവ ശേഖരങ്ങൾക്കു വേണ്ടി അൽഖുനൈഖിയ ഏരിയയിൽ കഴിഞ്ഞ വർഷങ്ങളിൽ ഊർജിതമായ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Tags

Latest News