Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ഹെലികോപ്റ്റർ സഖ്യസേന തകർത്തു

റിയാദ് - ഹൂത്തി മിലീഷ്യകളുടെ സൈനിക ഹെലികോപ്റ്റർ തകർത്തതായി സഖ്യസേന അറിയിച്ചു. സൻആയിൽ നിന്ന് ഹൂത്തികൾ മാരിബിൽ എത്തിച്ച ഹെലികോപ്റ്ററാണ് സഖ്യസേന തകർത്തത്. യുദ്ധമുഖങ്ങളിലേക്ക് ഹൂത്തികൾ ആയുധങ്ങൾ നീക്കം ചെയ്യുന്നത് നിരീക്ഷിച്ചുവരികയാണെന്നും സഖ്യസേന പറഞ്ഞു.
വിദേശ പോരാളികളും ബാലിസ്റ്റിക് മിസൈലുകളും എത്തുന്ന കേന്ദ്രമായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദ തുറമുഖം മാറിയിട്ടുണ്ട്. സൈനിക ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ അൽഹുദൈദ തുറമുഖത്ത് യു.എൻ പരിശോധനകൾ നടത്തണം. ഹൂത്തികളെ സഹായിക്കാൻ വിദേശ പോരാളികളും ആയുധങ്ങളും അൽഹുദൈദയിലേക്ക് പ്രവഹിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ യു.എൻ നടപടികൾ സ്വീകരിക്കണം. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾ സൈനികവൽക്കരിക്കുന്നത് തുടരുന്ന പക്ഷം സ്വയം പ്രതിരോധത്തിന് ആക്രമണങ്ങൾ നടത്തുമെന്നും സഖ്യസേന പറഞ്ഞു.
മാരിബ് ഗവർണറേറ്റിലെ ഹരീബ് ജില്ല മണിക്കൂറുകൾക്കകം പൂർണമായും ഹൂത്തികളിൽ നിന്ന് മോചിപ്പിക്കുമെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. ഹരീബ് ജില്ലയിൽ ശേഷിക്കുന്ന ഹൂത്തി മിലീഷ്യകളെ യെമൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഇൻഫർമേഷൻ മന്ത്രി പറഞ്ഞു. 
അതേസമയം, ഹജ്ജ ഗവർണറേറ്റ് തീരത്ത് ഹൂത്തി മിലീഷ്യകൾ പാകിയ സമുദ്ര മൈനുകൾ യെമൻ നാവിക സേന കണ്ടെത്തി നിർവീര്യമാക്കി. ഹജ്ജ ഗവർണറേറ്റ് തീരത്ത് പതിനഞ്ചു മൈനുകൾ ഹൂത്തികൾ പാകിയതായി നാവിക സേനക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ വെളിച്ചത്തിൽ നാവിക സേന നടത്തിയ തിരിച്ചിലുകളിൽ എട്ടു മൈനുകൾ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം സൈന്യം നശിപ്പിച്ചു. ശേഷിക്കുന്ന മൈനുകൾക്കു വേണ്ടി നാവിക സേന തിരച്ചിൽ തുടുരകയാണ്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ പാകിയ മൈനുകൾ മത്സ്യത്തൊഴിലാളികളുടെ ജീവനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണി സൃഷ്ടിക്കുകയാണെന്നും യെമൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
 

Tags

Latest News