കൊച്ചി - മൂവാറ്റുപുഴയിൽ കോൺഗ്രസ് സി.പി.എം സംഘർഷത്തിൽ ഡിവൈ.എസ്.പി അടക്കം നാല് പോലീസ്‌കാർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധപ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിനുമുന്നിലെ കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. കോൺഗ്രസ് ഓഫീസിനുമുന്നിൽ നിന്ന്് ആരംഭിച്ച പ്രകടനം സി.പി.എം ഏരിയാകമ്മറ്റി ഓഫീസിന് മുന്നിൽ എത്തുമ്പോൾ കൂടിനിന്നിരുന്ന സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതോടെ ഇരുവിഭാഗവും കല്ലേറ് നടത്തി. പരസ്പരം പോർവിളിച്ച പ്രവർത്തകർ കൂടുതൽ അക്രമാസക്തമായി. നേതാക്കൾ ഇടപെട്ട് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കല്ലേറ് തുടർന്നു. ഇതിനിടെ കോടതിക്ക് മുമ്പിൽ തമ്പടിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകരെ പോലീത്തെത്തി നീക്കാൻ ശ്രമിക്കവെ പുത്തൻകുരിശ് ഡി.വൈ.എസ്.പി അജയ്നാഥിന് പരുക്കേറ്റു. തലയിലണ് പരുക്ക്. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി പി ഒ ജംഗ്ഷനിലേക്ക് നീങ്ങി. ഇതിന് തൊട്ടുപിറകെ സംഘടിച്ച സി.പി.എം പ്രവർത്തകരും പ്രകടനമായി നീങ്ങി .ഇതിനിടെ എം.എൽ.എ ഓഫീസിന് നേരെയും ആക്രണമുണ്ടായി. ഇവിടെ പടക്കം ഏറിഞ്ഞശേഷം ചെടിച്ചട്ടികളും, ബോർഡുകളും നശിപ്പിച്ചു. തുടർന്ന് മുന്നോട്ട് നീങ്ങിയ പ്രകടനം ടൗൺചുറ്റി സി.പി.എംഓഫീസിൽ സമാപിച്ചു. സംഘർഷം കണക്കിലെടുത്ത് മൂവാറ്റപുഴയിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.