അത് വ്യാജപ്രചാരണം; കൂലിക്കഫീലിനെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികമില്ല

റിയാദ് - സ്വയം തൊഴില്‍ ചെയ്യുന്നതിനും മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യുന്നതിനും അനുമതി നല്‍കി മാസാടിസ്ഥാനത്തിലോ വര്‍ഷാടിസ്ഥാനത്തിലോ പണം ഈടാക്കിയ സ്‌പോണ്‍സര്‍മാരെ കുറിച്ച് വിവരം നല്‍കുന്ന തൊഴിലാളികള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നത് വ്യാജ പ്രചാരണം. ഇങ്ങനെയൊരു പാരിതോഷികമില്ലെന്ന്  തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളില്‍ പണം ഈടാക്കിയ കഫീലുമാരെ കുറിച്ച് വിവരം നല്‍കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കാല്‍ ലക്ഷം റിയാല്‍ വീതം പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏറ്റവും അടുത്ത ലേബര്‍ ഓഫീസിനെ സമീപിച്ചാണ് പണം ഈടാക്കിയ കൂലി കഫീലുമാരെ കുറിച്ച് വിവരം നല്‍കേണ്ടതെന്നും സ്‌പോണ്‍സര്‍ക്ക് പണം കൈമാറിയത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തിയല്‍ പറഞ്ഞിരുന്നു.  
ഇതേ കുറിച്ച് സ്ഥിരീകരണത്തിന് ഉപയോക്താക്കളില്‍ ഒരാള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു പാരിതോഷികമില്ലെന്നും പ്രചരിക്കുന്നത് കിംവദന്തിയാണെന്നും മന്ത്രാലയം വ്യക്തമാക്കിയത്.

 

Latest News