ന്യൂദൽഹി- ട്രാൻസ്പരൻസി ഇന്റർനാഷണല-ിന്റെ 2017ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ടു പോയി. ലോകത്ത് വലിയ അഴിമതി നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ 79-ാം റാങ്കുണ്ടായിരുന്നു ഇന്ത്യ ഇപ്പോൾ 81-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 100 പോയിന്റിൽ 40 ആണ് ഇന്ത്യയുടെ സ്‌കോർ. ഇതു മാറ്റമില്ലാതെ തുടരുന്നു. ഏഷ്യ പസഫിക് മേഖലയിൽ അഴിമതിയുടേയും കുറ്റകൃത്യങ്ങളുടേയും കാര്യത്തിൽ ഇന്ത്യ ഏറ്റവവും മോശപ്പെട്ട അവസ്ഥയിലാണെന്നും ട്രാൻസ്പരൻസി ഇന്റർനാഷണൽ പറയുന്നു.
മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, ക്രമസമാധാന പാലന ഏജൻസി ജീവനക്കാർ എന്നിവർ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിൽ മേഖലയിൽ ഇന്ത്യ മുന്നിലുണ്ട്. ഈ ഗണത്തിൽ ഫിലപ്പീൻസിനും മാലദ്വീപിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുൾപ്പെടുന്ന ഈ ഗണത്തിലെ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നതും മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു.
അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഇന്ത്യയേക്കാൾ മോശപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ന്യൂസീലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ. സിറിയ, സൗത്ത് സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങൾ അഴിമതി ഏറ്റവും രൂക്ഷമായ രാജ്യങ്ങൾ.