Sorry, you need to enable JavaScript to visit this website.

നിർബന്ധിച്ച് ലൈംഗിക  വൈകൃതത്തിന് ഇരയാക്കിയെന്ന് നടി

കൊച്ചി- മുൻ ഡ്രൈവറും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയ നടി അതിക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും പീഡനത്തിനും ഇരയായെന്ന് സൂചന. നടി പോലീസിന് നൽകിയ മൊഴിയിലാണ് നിർബന്ധിച്ച് ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പീഡിപ്പിച്ചെന്നുമുള്ള വിവരങ്ങളുള്ളത്. 
രംഗങ്ങൾ പ്രതികൾ വീഡിയോയിൽ പകർത്തിയെന്നും മൊഴിയിലുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രമുഖ സിനിമാ നടി ഇത്തരത്തിൽ ആക്രമണത്തിന് വിധേയയാകുന്നത്. ദൽഹിയിൽ നിർഭയക്ക് ഉണ്ടായതിനേക്കാൾ ഞെട്ടിപ്പിക്കുന്ന പീഡനമാണ് നടിക്ക് നേരിട്ടതെന്ന് സംഭവം നടന്നയുടൻ നടിയെ സന്ദർശിച്ച പി.ടി.തോമസ് എം.എൽ.എ വ്യക്തമാക്കി. 
നെടുമ്പാശേരിയിൽ വെച്ച് പത്തു മണിയോടെ നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഒരു മണിക്കൂറോളം നടിയെ ഉപദ്രവിച്ചു. ലൈംഗിക വൈകൃതത്തിന് വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച് വൈകൃതത്തിന് ഇരയാക്കുകയും അത് കാമറയിൽ പകർത്തുകയും ചെയ്തു. പീഡനത്തിനിടെ നടിയുടെ ശരീരഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിൽ നിന്നും വസ്ത്രം മാറ്റി ചിത്രം പകർത്താൻ ശ്രമിച്ചു. അത്താണി മുതൽ പാലാരിവട്ടം വരെ പീഡനം തുടർന്നു. അപമാനകരമായ ചിത്രങ്ങളും വീഡിയോയും സംഘം പകർത്തിയതായും നടിയുടെ മൊഴിയിലുണ്ട്. 
ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാനാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയതെന്നു കരുതുന്നു. ഇതിന് പിന്നിൽ മാസങ്ങളുടെ ആസൂത്രണവും ഉണ്ടായിരുന്നു. അപമാനം ഭയന്ന് നടി വിവരം പുറത്തു പറയില്ലെന്നാണ് പ്രതികൾ പ്രതീക്ഷിച്ചത്. എന്നാൽ നടനും നിർമാതാവും സംവിധായകനുമായ ലാലിന്റെ വീട്ടിൽ നടി അഭയം തേടിയതോടെ പ്രതികളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. 
ഇവർ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ലാലാണ്. ഈ ചിത്രത്തിന്റെ ഡബ്ബിംഗിനായി കാറിൽ വരുമ്പോഴാണ് നടി അക്രമത്തിനിരയായത്. പ്രതി പൾസർ സുനി ഹണീബിയുടെ ഷൂട്ടിംഗ് സംഘത്തിലുണ്ട്. ഇയാളാണ് നടിയുടെ കാറോടിക്കാൻ മാർട്ടിനെ നിയോഗിച്ചത്. മാർട്ടിനും സുനിയും മാസങ്ങൾക്ക് മുമ്പേ ഇത്തരമൊരു ഓപ്പറേഷന് വേണ്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് പോലീസ് സൂചിപ്പിക്കുന്നു. സുനിയും മാർട്ടിനും തമ്മിൽ നാൽപത് തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 
 

Latest News