Sorry, you need to enable JavaScript to visit this website.

വൈകാതെ കാഴ്ച ലഭിക്കും, ചികിത്സ അമേരിക്കയില്‍;  ആദ്യം കാണേണ്ടത് ആരെയെന്നു പറഞ്ഞ് വൈക്കം വിജയലക്ഷ്മി

കോട്ടയം- വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലെങ്കിലും പാട്ട് കാണാപാഠം പഠിച്ച് മനോഹരമായി പാടാന്‍ താരത്തിന് കഴിയും. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിജയലക്ഷ്മി എത്തിയിരിക്കുകയാണ്.
അച്ഛന്‍ മുരളീധരനും വിജയ ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. കാഴ്ച ലഭിക്കുന്നതിന് വേണ്ടി ചികിത്സ നടന്നു കൊണ്ടിരിക്കുന്നതിന്റെ വിശേഷങ്ങളും വിജയലക്ഷ്മിയുടെ അച്ഛന്‍ പങ്കുവച്ചു. കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്‌മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാര്‍ വിജയലക്ഷ്മിയോട് ചോദിച്ചു.
താരത്തിന്റെ അച്ഛനാണ് അതിനുള്ള മറുപടി പറയുന്നത്. 'യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രെയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്‌നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രായലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകണമെന്നും വിജയലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞു.
സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു.
കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.
 

Latest News