ന്യൂദൽഹി - പഞ്ചാബ് നാഷണൽ ബാങ്കിൽ 11,400 കോടി രൂപയുടെ വെട്ടി നടത്തിയ വ്യവസായി മുങ്ങിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'പ്രധാനമന്ത്രിയുടെ നടപടികൾ രാജ്യത്തെ സാമ്പത്തിക സംവിധാധത്തെ തകർത്തിരിക്കുകയാണ്. മോഡി ജനങ്ങളുടെ പോക്കറ്റിൽ നിന്നും പണമെടുത്ത് ആദ്യം ബാങ്കിലിട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇഷ്ടക്കാരായ വ്യവസായികളും ബാങ്കുകളെ കൊള്ളയടിക്കുകയാണ്,' രാഹുൽ പറഞ്ഞു.
തട്ടിലുൾപ്പെട്ട വ്യവസായി നീരവ് മോഡിയുമായി തനിക്ക് ബന്ധമുണ്ടെന്ന ബിജെപിയുടെ ആരോപണം ശ്രദ്ധ തിരിക്കാനാണ്. ഇത്തരം കൊള്ളയാരംഭിച്ചത് പ്രധാനമന്ത്രി 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതോടെയാണ്. പൊതു പണമെടുത്ത് മോഡി ബാങ്കുകളിലിട്ടപ്പോൾ നീരവ് മോഡി 20,000 കോടി രൂപയുമായാണ് രാജ്യം വിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
'ഉന്നതങ്ങളിൽ നിന്നുള്ള സംരക്ഷണമില്ലാതെ ഒരിക്കലും 22,000 കോടി രൂപയുടെ വെട്ടിപ്പ് നടത്താനാവില്ല. സർക്കാരിലെ ഉന്നതർ അറിയാതെ ഇതൊന്നും നടക്കാൻ സാധ്യതയില്ല. പ്രധാമന്ത്രി മുന്നോട്ടു വന്ന് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകണം,' രാഹുൽ ആവശ്യപ്പെട്ടു. ഈ തട്ടിപ്പിലേക്ക് കോൺഗ്രസിനേയും യുപിഎ സർക്കാരിനേയും വഴിച്ചിഴച്ച് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.