കുവൈത്ത് സിറ്റി - മനുഷ്യക്കടത്ത്, പണം വെളുപ്പിക്കൽ കേസിൽ ബംഗ്ലാദേശ് എം.പി മുഹമ്മദ് ശഹീദിനെ കുവൈത്ത് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇയാൾക്ക് 27,10,000 കുവൈത്തി ദീനാർ (89 ലക്ഷം ഡോളർ) പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം മുഹമ്മദ് ശഹീദിനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കേസിലെ പ്രതിയായ വിദ്യാഭ്യാസ, പരിശീലന കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് മേജർ ജനറൽ മാസിൻ അൽജറാഹിനെയും വ്യവസായ പ്രമുഖൻ നവാഫ് അൽശലാഹിയെയും കോടതി ഏഴു വർഷം വീതം കഠിന തടവിന് ശിക്ഷിച്ചു. കൈക്കൂലി കേസിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. ഇരുവർക്കും 19,70,000 കുവൈത്തി ദീനാർ വീതം പിഴ ചുമത്തിയിട്ടുമുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഹസൻ അൽഖിദ്‌റിന് ഏഴു വർഷം തടവും 1,80,000 കുവൈത്തി ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയും മുൻ കുവൈത്ത് എം.പിയുമായ സ്വലാഹ് ഖോറശീദിനെ കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് 7,40,000 കുവൈത്തി ദീനാർ പിഴ ചുമത്തിയിട്ടുണ്ട്. മറ്റൊരു എം.പിയായ സഅദൂൻ ഹമാദിനെ ആരോപണങ്ങളിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കി. കുറ്റക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവുണ്ട്.
2020 ജൂൺ ഏഴിനാണ് ബംഗ്ലാദേശ് എം.പിയെ മനുഷ്യക്കടത്ത് കേസിൽ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെയും മാനവശേഷി വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ തൊഴിൽ കരാറുകളിൽ വിദേശ തൊഴിലാളികളെ കുവൈത്തിൽ എത്തിച്ചതായി ചോദ്യം ചെയ്യലിൽ ബംഗ്ലാദേശ് എം.പി കുറ്റസമ്മതം നടത്തിയിരുന്നു.
ദീർഘകാലം കുവൈത്തിൽ ജോലി ചെയ്ത മുഹമ്മദ് ശഹീദ് പിന്നീട് സ്വദേശത്തേക്ക് മടങ്ങുകയും സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച് എം.പിയാവുകയുമായിരുന്നു. മനുഷ്യക്കടത്ത് (ഇഖാമ, വിസ കച്ചവടം), പണം വെളുപ്പിക്കൽ എന്നീ ആരോപണങ്ങളാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ബംഗ്ലാദേശ് എം.പിക്കെതിരെ ഉന്നയിച്ചിരുന്നത്. നൂറുകണക്കിന് ബംഗ്ലാദേശ് തൊഴിലാളികളെ കുവൈത്തിലേക്ക് അയച്ച് കമ്മീഷൻ നേടൽ, ഉന്നതോദ്യോഗസ്ഥർക്ക് കൈക്കൂലി നൽകൽ, തൊഴിലാളി വിതരണത്തിനുള്ള കരാറുകൾ നേടൽ, കുവൈത്തിൽ തൊഴിൽ വിസകൾ നേടിക്കൊടുക്കുന്നതിനു പകരം പ്രതിവർഷം നിശ്ചിത തുക നൽകാൻ തൊഴിലാളികളെ നിർബന്ധിക്കൽ എന്നീ ആരോപണങ്ങളും മുഹമ്മദ് ശഹീദ് നേരിട്ടു.