Sorry, you need to enable JavaScript to visit this website.

എണ്ണ കയറ്റുമതി വരുമാനത്തിൽ 63 ശതമാനം വളർച്ച

റിയാദ് - ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 63.2 ശതമാനം തോതിൽ വർധിച്ചു. ആഗോള എണ്ണ വിപണിയിലെ സ്ഥിരതയും എണ്ണ വില വർധിച്ചതുമാണ് ഈ വർഷം ഉയർന്ന എണ്ണ വരുമാനം നേടാൻ സഹായിച്ചത്. ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 53,206 കോടി റിയാലിന്റെ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ എണ്ണ കയറ്റുമതി വരുമാനം 32,607 കോടി റിയാലായിരുന്നു. 
എണ്ണവില ഉയർന്നത് എണ്ണ വരുമാനം ശ്രദ്ധേയമായ നിലക്ക് വർധിക്കാൻ സഹായിച്ചു. ആഗോള വിപണിയിൽ എണ്ണയാവശ്യം വർധിച്ചതിന്റെയും എണ്ണ വില ഉയർത്താൻ ഒപെക് പ്ലസ് കൂട്ടായ്മ ഉൽപാദനം കുറച്ചതും എണ്ണ വില വർധിക്കാൻ ഇടയാക്കി. കൊറോണ വ്യാപനത്തിന്റെ ഫലമായി കഴിഞ്ഞ വർഷം ആദ്യ പാദത്തിലും രണ്ടാം പാദത്തിലും എണ്ണ വില കുത്തനെ കുറഞ്ഞിരുന്നു. 
ഈ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് ഏഴു മാസവും എണ്ണ കയറ്റുമതി വരുമാനം വർധിച്ചു. ജൂലൈയിലാണ് എണ്ണ കയറ്റുമതി വരുമാനം ഏറ്റവും ഉയർന്നത്. ജൂലൈയിൽ 7,099 കോടി റിയാലിന്റെ എണ്ണ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള സെപ്റ്റംബറിൽ 6,938 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ഓഗസ്റ്റിൽ 6,622 കോടി റിയാലിന്റെയും എണ്ണ കയറ്റി അയച്ചു.
കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി അറേബ്യ കയറ്റി അയച്ച എണ്ണയുടെ അളവ് 6.3 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം എണ്ണ കയറ്റുമതിയിൽ 13.4 കോടി ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കയറ്റി അയച്ച എണ്ണയുടെ അളവ് കുറഞ്ഞിട്ടും കയറ്റുമതി വരുമാനം 63.2 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 
 

Tags

Latest News