ജിസാൻ - ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി സംഘം ജിസാൻ ഡീപോർട്ടേഷൻ സെന്ററും ജയിലും സന്ദർശിച്ചു. ഇതോടെ കാലങ്ങളായി യാത്രരേഖകൾ ഇല്ലാതെ തർഹീലിൽ കഴിയുന്ന ഇരുപതോളം ഇന്ത്യൻ പ്രവാസികൾക്ക് നാടണയാനുള്ള വഴി തെളിഞ്ഞു. പാസ്പോർട്ട് നഷ്ടപെട്ടവരും ഇഖാമ കാലാവധി കഴിഞ്ഞതിനെ തുടർന്ന് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായതിനെ തുടർന്നാണ് ഇവർ ജിസാൻ തർഹീലിൽ എത്തിയത്.
സി.സി.ഡബ്ല്യു.എ മെമ്പർമാരായ ഡോ. മുക്താർ ഖാൻ, ഡോ. ഖാഷിഫ് അലി, ജിസാൻ കെ.എം.സി.സി ട്രഷറർ ഖാലിദ് പട്ല എന്നിവരുടെ നിരന്തരമായ ഇടപെടലാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥരായ ബിശ്വാസ്, മുഹമ്മദ് അസിം അൻസാരി എന്നിവർ ജിസാനിലെത്തിയത്.
ഡീപോർട്ടേഷൻ കേന്ദ്രം സന്ദർശിച്ച സംഘം ഇവിടെ കഴിയുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും യാത്ര രേഖകൾ നൽകുമെന്നും അറിയിച്ചു. ജിസാൻ ഡീപോർട്ടേഷൻ മേധാവി ഡോ. സയീദ് ഖഹ്താനി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യൻ തടവുകാരുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ജവാസാത്ത് ഡയറക്ടർ കേണൽ വലീദ്, ജയിൽ ഡയറക്ടർ സഈദ് എന്നിവർ സംഘത്തിന് പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ജിസാൻ പ്രവിശ്യയിലെ സി.സി.ഡബ്ല്യു.എ അംഗങ്ങളായ മുക്താർ ഖാൻ, ഡോ. സയ്യിദ് കാഷിഫ് അലി, ഖാലിദ് പട്ല എന്നിവരും കോൺസുലേറ്റ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ജിസാൻ ജയിൽ സന്ദർശിച്ച അവർ ഡയറക്ടർ ഫൈസൽ ബിൻ അബ്ദുശഅ്ബിയുമായി കൂടിക്കാഴ്ച നടത്തി. ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥർ വിശദമായി ചോദിച്ചറിഞ്ഞു.