ദോഹ- രാജ്യത്തിന് പുറത്ത് മറ്റൊരു വാക്‌സിൻ എടുത്തവർക്ക് ഖത്തറിൽ ലഭ്യമായ രണ്ട് വാക്‌സിനുകളിൽ ഒന്ന് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ. സുഹ അൽബയാത്ത് പറഞ്ഞു. വ്യത്യസ്ത കോവിഡ് വാക്‌സിനുകൾ ഉപയോഗിക്കുന്നതിൽ അപകടമൊന്നുമില്ല. കഴിഞ്ഞ ദിവസം ഖത്തർ ടി.വിയോട് സംസാരിക്കുകയായിരുന്നു അവർ.
ഖത്തറിൽ നിവലിൽ ഫൈസർ, മോഡേണ എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകളാണ് നൽകുന്നതെന്നും ഡോ. അൽബയാത്ത് വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് ആറ് മാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് എടുത്തതിന് ശേഷം ഖത്തറിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറക്കുന്ന രോഗങ്ങളുമായി മല്ലിടുന്നവർ, ഡോക്ടർമാർ, അധ്യാപകർ, പൊതുജനങ്ങളുമായി ഇടപഴകുന്നവർ എന്നിവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അവർ അഭ്യർഥിച്ചു.