ഹലാല്‍ ബോര്‍ഡിന്റെ പേരില്‍ വിദ്വേഷ പ്രചാരണം ഊര്‍ജിതമാക്കി ഹിന്ദുത്വ സംഘടനകള്‍

കൊച്ചി-ഹലാല്‍ ബോര്‍ഡുകളുടെ പേരില്‍ ബി.ജെ.പിയും ഹിന്ദുത്വ ഗ്രൂപ്പുകളും വിദ്വേഷ പ്രചാരണം തുടരുന്നു. ഹലാല്‍ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണത്തില്‍ പാര്‍ട്ടി നിലപാടിനെ തള്ളി രംഗത്തുവന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.സുധീര്‍ രംഗത്തുവന്നു. സന്ദീപ് വാര്യരുടെ നിലാപടിനെ കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നില്ല.
ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചതുപോലെ ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകളും നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുധീര്‍ പറഞ്ഞു. മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകള്‍.
ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീര്‍ പറഞ്ഞു. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റഎ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പൊടുന്നനെയാണ് ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത്. ഇതിന് മതത്തെ കൂട്ടുപിടിക്കുകയാണ്. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഹലാലിന്റെ പേരിലുള്ളത് വര്‍ഗീയ അജണ്ടയായതിനാല്‍ നിരോധിക്കപ്പെടണമെന്നാണ് ബി.ജെ.പിക്ക് ആവശ്യപ്പെടാനുള്ളത്.
പൊതുസ്ഥലങ്ങളിലെ ഹലാല്‍ ബോര്‍ഡുകള്‍ ഒഴിവാക്കി  പേരിലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കണം. മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ട മതത്തിന്റെ പേരിലുള്ള ദുരാചാരമാണ് ഹലാല്‍ ബോര്‍ഡുകള്‍. ഇതിവിടെ ഒരു മതവും പറയുന്നതല്ല. ഇതിവിടുത്തെ കുറേ തീവ്രവാദികളുടെ അജണ്ടയാണ്- സുധീര്‍ പറഞ്ഞു.

 

Latest News