Sorry, you need to enable JavaScript to visit this website.

നുഴഞ്ഞുകയറ്റക്കാർക്ക് താമസം: സൗദിയിൽ സ്വദേശികൾ അറസ്റ്റിൽ

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ഹോത്ത ബനീ തമീമിൽ നുഴഞ്ഞുകയറ്റക്കാർക്ക് താമസ സൗകര്യം നൽകുന്നതിന് പാർപ്പിട കേന്ദ്രം സജ്ജീകരിച്ച നാലു സൗദി പൗരന്മാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഒമ്പതു തോക്കുകളും 494 വെടിയുണ്ടകളും പണവും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ഇവർ സജ്ജീകരിച്ച താമസസ്ഥലത്തു നിന്ന് 23 നുഴഞ്ഞുകയറ്റക്കാരെയും പിടികൂടി. നുഴഞ്ഞുകയറ്റക്കാരിൽ 21 പേർ യെമനികളും രണ്ടു പേർ എത്യോപ്യക്കാരുമാണ്. നിയമ നടപടികൾക്ക് സ്വദേശികൾക്കും നുഴഞ്ഞുകയറ്റക്കാർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് അറിയിച്ചു. 
അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്കും രാജ്യത്തിനകത്ത് നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും പതിനഞ്ചു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും റിയാദ് പ്രവിശ്യ പോലീസ് ആവശ്യപ്പെട്ടു.
 

Latest News