റിയാദ് - വളഞ്ഞ വഴികളിലൂടെ പതിനഞ്ചു കോടിയോളം റിയാൽ വിദേശങ്ങളിലേക്ക് അയച്ച നാലു വിദേശികളെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. ഈ കേസിൽ ഏഴു സൗദി പൗരന്മാരും അറസ്റ്റിലായിട്ടുണ്ട്. ഇക്കൂട്ടത്തിൽ മൂന്നു പേർ ബാങ്ക് ഉദ്യോഗസ്ഥരാണ്. മറ്റു നാലു പേർ നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിൽക്കാൻ വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ച് സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവരാണ്. വിദേശികൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന ഓരോ ലക്ഷം റിയാലിനും ബാങ്ക് ഉദ്യോഗസ്ഥർക്ക് 400 റിയാൽ വീതമാണ് കമ്മീഷൻ ലഭിച്ചിരുന്നത്. ഇടപാടുകൾക്ക് കൂട്ടുനിന്നിരുന്ന സൗദി പൗരന്മാർക്കും നിശ്ചിത തുക കമ്മീഷൻ ലഭിച്ചിരുന്നു. സൗദി സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ കേസിൽ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്തതെന്ന് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പറഞ്ഞു. ഈ കേസ് അടക്കം സമീപ കാലത്ത് അന്വേഷണം നടത്തിയ പതിനാറു അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പുറത്തുവിട്ടു.