Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: കോഴിക്കോട്ട്  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്- എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തത്. മുന്‍ ഡിസിസി അധ്യക്ഷന്‍ യു.രാജീവന്‍ അടക്കം ഇരുപത് പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററുടെ നേതൃത്ത്വത്തില്‍ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് മര്‍ദ്ദത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആര്‍. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ യോഗത്തിന് നേതൃത്വം നല്‍കിയ യു.രാജീവനില്‍ നിന്ന് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവിന്റെ നേതൃത്വത്തില്‍ വിമതര്‍ യോഗം ചേര്‍ന്നതെന്നാണ് സൂചന. നെഹ്‌റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.
എന്നാല്‍ ചേരുന്നത് വിമത യോഗമെന്ന് അറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗ ഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ സ്ഥലത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമത്തെ അപലപിച്ച പ്രവീണ്‍ യോഗത്തിന് നേതൃത്വം നല്‍കിയവരില്‍ നിന്ന് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. ഏറെക്കാലമായി എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡണ്ട് സ്ഥാനം ഇക്കുറി കൈവിട്ടതുമതല്‍ ജില്ലയിലെ എ ഗ്രൂപ് പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്.
 

Latest News