കോഴിക്കോട്- വാടകക്കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ വനിത എസ്.ഐക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിത എസ്.ഐ കെ. സുഗുണവല്ലിയെയാണ് സസ്‌പെന്റ് ചെയ്തത്. സുഗുണവല്ലി കഴിഞ്ഞ നാലുമാസമായി വാടക നൽകുന്നില്ലെന്ന് കാണിച്ച് പന്നിയങ്കരയിൽനിന്നുള്ള കുടുംബമാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ അന്വേഷണം നടത്താനായി സി.ഐ വിളിപ്പിച്ചെങ്കിലും എസ്.ഐ എത്തിയില്ല. തുടർന്ന് നാലു ദിവസത്തിന് ശേഷം വീട്ടുടമയുടെ മകളുടെ ഭർത്താവ് തന്റെ കയ്യിൽ കയറിപ്പിടിച്ചുവെന്നും വിവാഹമോതിരം ഊരിയെടുത്തുവെന്നും വീടിന് നൽകിയ അഡ്വാൻസ് തുകയായ 70000 രൂപയും ചേർത്ത് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും കാണിച്ച് തിരിച്ചുപരാതി നൽകി. പന്നിയങ്കര പോലീസ് മരുമകനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക കുടിശ്ശിക ചോദിച്ചതിലെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനമെന്ന് കണ്ടെത്തിയത്. ഇതോടെ വകുപ്പുതല നടപടി സ്വീകരിക്കുകയായിരുന്നു.